പ്രണയിച്ചവൾ 2

Posted on

തിരികെ ക്യാമ്പ് ഓഫീസിലേക്ക് നടക്കുമ്പോൾ രാകേഷ് പരിസരങ്ങൾ
അറിയുന്നുണ്ടായിരുന്നില്ല.
പാതയുടെ ഇരുവശവും മതിൽ തീർത്ത ഘനശ്യാമവർണ്ണത്തിലുള്ള കാടിന്റെ മാസ്മരിക ഭംഗിയോ
ചിത്ര ശലഭങ്ങളും തുമ്പികളും പാറി നടക്കുന്ന നീല വാനമോ അതിനപ്പുറം വെണ്മേഘങ്ങൾ കോട്ട
തീർത്ത ചക്രവാളത്തിന്റെ അനന്ത ഭംഗിയോ അയാൾ അറിഞ്ഞേയില്ല.
കൺമുമ്പിൽ എപ്പോഴും ആ രൂപം മായാതെ നിന്നു.
അൽപ്പം മുമ്പ് കണ്ട വിസ്മിത സൗന്ദര്യത്തെ.
ദേഹം മുഴുവൻ ചൂടുപിടിച്ച് ഉലയുകയാണ്.
ഞരമ്പുകൾ വികസിച്ച് തിമിർക്കുന്നു.
രക്തം വിറളിപൂണ്ട് കുതിച്ചൊഴുകുന്നു.

അപ്പോൾ എങ്ങനെ പ്രകൃതിയെ നോക്കും?
സുന്ദരി, നീ തനിച്ചായിരുന്നല്ലോ.
ഞാനും അപ്പോൾ തനിച്ചായിരുന്നു.
നമ്മൾ എന്തുകൊണ്ടാണ് നമ്മുടെ ഏകാന്തതയെ പരസ്പ്പരം പൂരിപ്പിക്കാൻ
ശ്രമിക്കാതിരുന്നത്?
ഈ കാടിൻറെ വന്യമായ ഭംഗിയിൽ വിടർന്ന പുഷ്പ്പമേ, ഒരു നുറുങ്ങു സുഗന്ധമേ നീ എനിക്ക്
തന്നുള്ളൂ. എങ്കിലും ലോകത്തെ മുഴുവൻ ഉദ്യാനങ്ങളിലും വിടർന്നു നൃത്തം, ചെയ്യുന്ന
എല്ലാ പൂക്കളുടെയും പരിമളം ഞാനിപ്പോൾ അറിയുന്നു.
നിന്റെ കണ്ണുകൾ ഞാൻ കണ്ടു. പവിഴമല്ലിപ്പൂക്കൾ എത്ര കാലം കാത്തിരിക്കണം അതുപോലെയൊരു
ഭംഗിയുടെ വരവിന്?
നിന്റെ കവിളുകൾ ഞാൻ കണ്ടു. കണ്ണനിൽ നിന്ന് മയിൽ‌പ്പീലി സ്പർശമേൽക്കുന്ന രാധയുടെ
കവിളുകൾക്ക് ചിലപ്പോൾ ആ പേലവത്വം കണ്ടേക്കാം.
നിന്റെ ചുണ്ടുകൾ ഞാൻ കണ്ടു. പ്രണയത്തിന്റെ അമൃതകണങ്ങൾ നനവ് തീർത്ത അവയുടെ
മൃദുത്വത്തിൽ, ചുവപ്പിൽ, അവയുടെ ചൂടിൽ ഒന്ന് തൊടാൻ കൊതിക്കുന്നത് ആരൊക്കെയെന്ന്‌
നിനക്കറിയാമോ?
ശരത്കാല നിലാവ്. വസന്തമുല്ലകൾ. ചില്ലുകുഴലിലൂടെ പെയ്തിറങ്ങുന്ന മഴനീർതുള്ളികളുടെ
രൂപത്തിൽ വരുന്ന കുഞ്ഞ് മാലാഖമാർ.
ഗ്രീഷ്മത്തിൽ ചക്രവാളത്തിൽ നിന്ന് പറന്നിറങ്ങി വിരുന്നെത്തുന്ന ദേശാടന നീലക്കിളികൾ.
പിന്നെ പെണ്ണിന്റെ ചൂടറിയാത്ത എന്റെ ചുണ്ടുകളും.

നിൻറെ മാറിടം ഞാൻ കണ്ടു. ധനുമാസ ചന്ദ്രികയിൽ പ്രണയമോഹധാരകളൂറി തുടുക്കുകയാണവ.
സുന്ദരീ, എന്റെ ചുണ്ടുകൾ വിതുമ്പുകയാണ് അവയിലൊന്ന് തൊടാൻ. സുഗന്ധയമുനയിൽ കുതിർന്ന
അവയുടെ ചൂടൊന്നറിയാൻ.

നിന്റെ അരക്കെട്ട് ഞാൻ കണ്ടു. പെൺ ചിറകിൽ സ്വർണ്ണപരാഗമായി വന്നിറങ്ങിയ അപ്സരകന്യകേ,
കനവിലെപ്പോഴും ഒതുങ്ങി ഭംഗിയുള്ള നിന്റെ അരക്കെട്ട് എന്റെ ഹൃദയത്തെ ഇനി വരുന്ന ഓരോ
നിമിഷവും തപിപ്പിക്കും.
നിന്റെ നിതംബങ്ങൾ ഞാൻ കണ്ടു.
പ്രണയ പുളകങ്ങളുതിരുകയാണവിടെ. തപിക്കുന്ന ചുണ്ടുകൾ കൊണ്ട് പ്രണയത്തിന്റെ
പവിഴമുത്തുകൾ അവിടെ പതിപ്പിക്കാൻ തുടിക്കുകയാണ് എന്റെ ഹൃദയം…
ഓ!
അയാൾ വഴിയരികിൽ നിന്ന് കിതച്ചു.
എന്തൊരു ദാഹം!
പെണ്ണിൻറെ സൗന്ദര്യത്തിൻറെയും മാദകത്വത്തിന്റെയും തെളിനിലാവിന് ഒരു പുരുഷനെ
ഇത്രമാത്രം ആർദ്രമാകാനുള്ള ശേഷിയുണ്ടോ?
അകതാരിൽ ശരത്ക്കാല നിദ്രകൊണ്ടിരുന്ന പ്രണയപ്പിറാവുകളെ ഉണർത്താനുള്ള ശക്തിയുണ്ട്
പെണ്ണിന്റെ അഴകിന് എന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു!.

ശിവാലിക് മലനിരകളിൽ കോടമഞ്ഞിറങ്ങിയ ഒരു സായാഹ്നം മമ്മിയോടൊപ്പം ഗോമതി
നദിക്കരയിലിരിക്കുകയായിരുന്നു അന്ന്.
മറുകരയിൽ ആടുകളെ മേയിച്ചുകൊണ്ട് ഒരു ഇടയപ്പെൺകുട്ടി നിന്നിരുന്നു. അവൾക്ക് പിമ്പിൽ
മഞ്ഞ് നിറഞ്ഞ മലനിരകൾ ഉയർന്ന് പോയിക്കൊണ്ടിരുന്നു.
ആകാശം നിറയെ ഐസ് ബലൂണുകൾ തണുത്ത കാറ്റിൽ ഒഴുകുകയായിരുന്നു..

“ഇവിടെ വെച്ചല്ലേ മമ്മി പപ്പായെ ആദ്യം കണ്ടത്?”

നദിയുടെ ഒരു ഓരത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് രാകേഷ് ചോദിച്ചു.
രാകേഷിൻറെ ‘അമ്മ ഊർമ്മിളയുടെ സുന്ദരമായ മുഖം ലജ്ജയാൽ ചുവന്നു.
അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

“”എന്താ ചോദിച്ചേ?”

ഊർമ്മിള ചോദിച്ചു.

“വെറുതെ…നാണിക്കുമ്പോൾ ആ മുഖമൊന്ന് കാണാൻ…”

“പോടാ..”

അവർ ആ ഓർമ്മകളിൽ നിറഞ്ഞു നിൽക്കേ ശിവാലിക് മലനിരകളിൽ നേർത്ത് കാണപ്പെടുന്ന
വെള്ളച്ചാട്ടത്തിലേക്ക് നോക്കി.

“എനിക്ക് ഈ ചോദ്യം നിന്നോട് ചോദിക്കാൻ നീയെപ്പഴാ മോനു എനിക്കൊരു ചാൻസ് തരുന്നേ?”

“ഏത് ചോദ്യം?”

“നീ നിന്റെ പെണ്ണിൻറെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലം ഏത് എന്ന ചോദ്യം?”

രാകേഷ് ഉത്തരമായി വിദൂരതയിലേക്ക് നോക്കി. അപ്പോൾ മറുതീരത്ത് നിന്ന്
ഇടയപ്പെൺകുട്ടിയുടെ പാട്ട് കേൾക്കാൻ തുടങ്ങി.
പ്രണയവും വിരഹവും തുളുമ്പി നിറഞ്ഞ പാട്ട്.

“അവൾക്ക് എന്തോ വിഷമമുണ്ട് എന്ന് തോന്നുന്നു മമ്മി,”

രാകേഷ് അവളിൽ നിന്ന് നോട്ടം മാറ്റാതെ പറഞ്ഞു.

“ഹെർ സോങ് ഈസ് സോ മെലാങ്കളിക്…സോ പെയിൻഫുൾ…”

“അവൾ തനിച്ചായിരിക്കാം മോനു…”

“ഞാനും തനിച്ചല്ലേ? എനിക്കാ പെയിൻ ഇല്ലല്ലോ?”

“നീ തനിച്ചോ?’

ഊർമ്മിള അവന്റെ തോളിൽ പിടിച്ചു.

“അപ്പോൾ ഞാനും പപ്പായുമോ?”

രാകേഷ് ഒന്നും പറഞ്ഞില്ല.

“നിനക്ക് പ്രേമിക്കാൻ സമയമായി…”

പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് അവർ പറഞ്ഞു.

“അതാണ് തനിച്ചാണ് എന്നൊക്കെ തോന്നുന്നത്…”

കഴിഞ്ഞ വർഷമാണ് മമ്മി അത് പറഞ്ഞത്. ശിവാലിക് കൊടുമുടിയുടെ ചുവട്ടിൽ
ഒരുപാടാഗ്രഹിച്ച് കിട്ടിയ അവധിക്കാലമാഘോഷിക്കുമ്പോൾ. പപ്പാ കൂടെവന്ന കുടുംബ
സുഹൃത്തുക്കളോടൊപ്പം കൂടാരത്തിനകത്ത് വല്ലപ്പോഴും മമ്മി അനുവദിക്കുന്ന മദ്യപാന
ഉത്സവം തിമർത്ത് ആഘോഷിക്കുകയായിരുന്നു അപ്പോൾ.
മമ്മി പാഞ്ഞത് ശരിയാണ്.
ഇപ്പോൾ തനിക്ക് ഏകാന്തത തോന്നുന്നില്ല.
പ്രണയം ഒരു ഉത്സവമായി തനിക്ക് ചുറ്റും പാറിക്കളിക്കുകയാണ്. പ്രണയത്തിൻറെ നിറങ്ങൾ
തനിക്ക് ചുറ്റും നൃത്തം ചെയ്യുകയാണ്.

യെസ്! ഐം നോട്ട് എലോൺ ബിക്കോസ് ഐം ഇൻ ലവ്….

അയാൾക്ക് വിളിച്ചു കൂവണമെന്ന് തോന്നി.

“സാർ,”

എരിവേനലിൽ കുളിരായി പെയ്തിറങ്ങിയ ആ പെൺ ജലധാരയെ മനസ്സിലും ബോധത്തിലും നിറച്ച്
മുമ്പോട്ട് നടന്ന രാകേഷ് ആ വിളി കേട്ടില്ല.

“സാർ!”

വീണ്ടും വിളിയൊച്ച.
ങ്ഹേ? എവിടെയാണ് താൻ?
രാകേഷ് ചുറ്റും നോക്കി.

ഈശ്വരാ, താൻ ഇപ്പോൾ ക്യാമ്പ് ഓഫീസിനകത്താണ്!
ഇവിടെ എത്തിച്ചേർന്ന കാര്യം താൻ അറിഞ്ഞേയില്ല!

“സാർ!”

വിളിയൊച്ച വീണ്ടും.

“ങ്‌ഹാ, ഹാരിസ്…”

“സാർ, എല്ലാം റെഡിയാണ്…”

അടുത്തുനിന്ന യൂണിഫോം ധാരിയായ ചെറുപ്പക്കാരൻ പറഞ്ഞു.

“എന്ത് റെഡിയാണ് എന്ന്?”

“സാർ…സാർ മറന്നുപോയി എന്ന് തോന്നുന്നു…ഇന്ന് ക്യാമ്പിൽ പാർട്ടി അറേഞ്ച്
ചെയ്യണമെന്ന് സാർ പറഞ്ഞില്ലേ?”

“ഓ…ഓക്കേ..ഐം സോറി…ഓക്കേ ഗെറ്റ് റെഡി എവരി ബഡി …ഞാൻ ദാ വന്നു,”

രാകേഷ് തൻറെ ഓഫീസിലേക്ക് കയറി.

“ഇതത്ര നല്ല ലക്ഷണമല്ലല്ലോ,”

കതക് തുറന്ന് ചിരിച്ചുകൊണ്ട് ലഫ്റ്റനെന്റ് റെജി ജോസ് പറഞ്ഞു.

“എന്ത്?”

ചിരിക്കാൻ ശ്രമിച്ചുകൊണ്ട് രാകേഷ് ചോദിച്ചു.

“റെജിമെൻറ്റ് എസ്റ്റാബ്ലിഷ്‌ ചെയ്ത ദിവസം ആഘോഷിക്കാൻ വേണ്ടി ഒരു മൈൽ നീളമുള്ള
ലിസ്റ്റൊക്കെ ഹവിൽദാർക്കും ലാൻസ്നായക്ക് മാർക്കുമൊക്കെ കൊടുത്തിട്ട് അവര് നല്ല മണി
മണി പോലെ അതൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞ് കാര്യം പറഞ്ഞപ്പോൾ
ഒന്നുമറിയാത്തപോലെ…ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

“അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്,”

അപ്പോൾ അങ്ങോട്ട് കയറിവന്ന സ്ട്രാറ്റജിക് ഗൈഡ് വിമൽ ഗോപിനാഥ് ചോദിച്ചു.

“ഇതെന്ത് പറ്റി ക്യാപ്റ്റൻ സാർ?”

പദവികളിൽ ഏറ്റക്കുറച്ചിലുകളുണ്ടെങ്കിലും അവരുടെ കമാൻഡിങ് ഓഫീസറാണ് രാകേഷ്
എന്നിരുന്നാലും മൂവരും ഏറ്റവുമടുത്ത സുഹൃത്തുക്കളായിരുന്നു.

ഇതിന് മുമ്പുള്ള പല ഓപ്പറേഷനുകളിലും അവർ മൂവരും ഒരുമിച്ചുണ്ടായിരുന്നു.

കണ്ണുകളിൽ തിളക്കം നിറച്ച് രാകേഷ് അവരെ നോക്കി.

“ഞാൻ ഇന്ന് ഒരു പെണ്ണിനെ കണ്ടു….കാട് തുടങ്ങുന്നിടത്ത്,”

അയാൾ പറഞ്ഞു.

“അങ്ങനെ വരട്ടെ…അല്ലാതെ നീയിങ്ങനെ ഡ്രീമിയാകുന്നതല്ലല്ലോ!”

റെജി ചിരിച്ചു.

“എന്താ പേര്?”

“പേരോ?”

“എന്താ പേരില്ലേ? മൊത്തം നമ്പറാണോ?”

വിമൽ ചോദിച്ചു.

“പേരും നാളുമൊന്നുമറിയില്ല…”

നിരാശ നിഴലിക്കുന്ന സ്വരത്തിൽ രാകേഷ് പറഞ്ഞു. പിന്നെ ജനാലയിലൂടെ പുറത്തേക്ക്
നോക്കി. കാടിൻറെ ഗഹനതയിലേക്ക്. മലനിരകൾക്കപ്പുറത്തേക്ക്.

“അതെന്നാ പേരും നാളും ഒന്നുമില്ലെങ്കിൽ അവളെന്നാ വനദേവതയോ?”

റെജി ചോദിച്ചു.

“അല്ലെങ്കിൽ കാട്ടിൽ ഏതെങ്കിലും പാലമരത്തിൽ കുടിയിരിക്കുന്ന യക്ഷിയോ?”

“പിന്നെ യക്ഷിയാണോ നല്ല പുത്തൻ ബി എം ഡബ്ലിയുവിൽ കയറിപ്പോകുന്നത്?”

രാകേഷ് ഈർഷ്യയോടെ ചോദിച്ചു.

“ആണോ? ബി എം ഡബ്ലിയു പോലെ ഒരു പോഷ് കാറിൽ കയറിപ്പോകുന്നത് കണ്ടെങ്കിൽ അത് വനദേവതയും
വടയക്ഷിയും ബോണ്ട യക്ഷിയുമൊന്നുമാകാത്തില്ല…ഏതെങ്കിലും പൂത്ത കാശുള്ള വീട്ടിലെ
ധനലക്ഷമിയുമായിരിക്കും….”

“ഹ! എന്നാലും ആരാ ആള്?”

അപ്പോൾ മേശപ്പുറത്തിരുന്ന രാകേഷിന്റെ മൊബൈൽ ശബ്ദിച്ചു.

“ആരാ?”

ഇരുവരും ഒരുമിച്ച് ചോദിച്ചു.

“ആർക്കറിയാം! നോക്കട്ടെ”

രാകേഷ് ഫോൺ കാതോട് ചേർത്ത് പിടിച്ചു.

“ഹലോ…ങ്‌ഹാ രാകേഷ്…യെസ് .. ക്യാപ്റ്റൻ രാകേഷ് മഹേശ്വർ….. പത്മനാഭൻ തമ്പി? ഏത്
പത്മനാഭൻ ത…ഓ! ശരി ശരി! അങ്കിൾ …ഫ്രീയാണ് …അതിനെന്താ വരൂ വരൂ..റെജിമെൻറ്റിന്റെ
ഫൗണ്ടിങ് ഡേയായത് കൊണ്ട് ഒരു ചെറിയ പാർട്ടി ക്യാമ്പിൽ അറേഞ്ച്
ചെയ്തിട്ടുണ്ട്…വരൂ…എല്ലാവരും..ആന്റ്റിയും എല്ലാവരും…”

അയാൾ ഫോൺ താഴെ വെച്ച് മുമ്പിൽ നിൽക്കുന്ന സുഹൃത്തുക്കളെ നോക്കി.

ആരാ എന്താ എന്ന അർത്ഥത്തിൽ അവരിരുവരും രാകേഷിനെ നോക്കി.

“എന്റെ പൊന്നോ! ഒരു വൻ മുതലയാ! മുതലായെന്നു പറഞ്ഞാൽ പോരാ! സ്രാവ്! വമ്പൻ സ്രാവ്!
മുൻ കേന്ദ്രമന്ത്രി പദ്മനാഭൻ തമ്പി…അയാൾക്ക് ഇവിടെ അടുത്ത് ഒരു എസ്റ്റേറ്റും
ബംഗ്ളാവും ഉണ്ട്. പപ്പാടെ ബെസ്റ്റ് ഫ്രണ്ടാ! ജിഗരി ദോസ്ത്! പുള്ളി വരുന്നത്രെ….”

“അതിനെന്താ വരട്ടെ!”

റെജി പറഞ്ഞു.

“മുൻ കേന്ദ്ര മന്ത്രി എന്ന് പറഞ്ഞാ ഇനീം മന്ത്രിയാകും എന്നർത്ഥം. വല്ല ട്രാൻസ്ഫറോ
അങ്ങനെ എന്തെങ്കിലും ആവശ്യം ഒക്കെ വരുമ്പം ഇതുപോലത്തെ ആളുകളെ ഒക്കെ ഒന്ന്
കണ്ടുവെക്കുന്നത് നല്ലതാ…”

“എന്റെ റെജി നീ പറയുന്നത് പോലെയല്ല കാര്യങ്ങൾ!”

അസഹിഷ്ണുത നിറഞ്ഞ സ്വരത്തിൽ രാകേഷ് പറഞ്ഞു.

“പുള്ളീം വൈഫും മാത്രമല്ല വരുന്നേ. കൂട്ടത്തി അയാടെ മോളും ഉണ്ട്,”

“അതിനെന്താ! വരട്ടെ ക്യാപ്റ്റൻ സാറേ. ക്യാമ്പിൽ ഇടയ്ക്ക് ഒരു പെണ്മണം ഒക്കെ ഉണ്ടായി
എന്ന് വെച്ച് നമുക്ക് കോർട്ട് മാർഷൽ ഒന്നും കിട്ടാൻ പോകുന്നില്ല…”
“ഓ! ഇവമ്മാരോട് ഞാൻ എങ്ങനെയാ ഒന്ന് പറഞ്ഞ് മനസ്സിലാക്കുന്നത് എന്റെ ഈശ്വരന്മാരെ!”

രാകേഷ് തലയിൽ കൈവെച്ചു.

“എടാ ഇതൊരു പെണ്ണുകാണൽ ചടങ്ങു പോലെയാ. മമ്മി വിളിച്ചു പറഞ്ഞാരുന്നു. അയാൾക്ക് ഒരു
മോളുണ്ട്. അയാൾക്ക് എന്നെ അവളെക്കൊണ്ട് കെട്ടിക്കണമെന്നാഗ്രഹമുണ്ട് എന്നൊക്കെ…അതാ
ലൈൻ ഓഫ് ആക്ഷൻ! മനസ്സിലായോ മന്ദബുദ്ധി പട്ടാളമേ?”

“അതിനെന്താ?”

വിമൽ ചോദിച്ചു.

“അവള് നിനക്ക് ചേരുന്ന കുട്ടിയാണെങ്കിൽ കെട്ടണം,”

“മിണ്ടരുത്!”

രാകേഷ് ഒച്ചയിട്ടു.

“ആദ്യമായിട്ട് ഒരു പെണ്ണിനെ ഇഷ്ടപ്പെട്ട ദിവസമാണ് ഇന്ന്. നിങ്ങളൊക്കെ പറയാറില്ലേ
അസ്ഥിക്ക് പിടിച്ചു ഇറച്ചിക്ക് പിടിച്ചു ചോരക്ക് പിടിച്ചു എന്നൊക്കെ? അതേ ഫീലാണ്
എന്റെ സോൾജിയേഴ്സേ എനിക്കിപ്പോൾ. അപ്പോഴെങ്ങനെയാ ഞാൻ പദ്മനാഭൻ തമ്പിയുടെ മോളെ
കെട്ടുന്നത്?”

“എന്റെ കർത്താവേ!”

റെജി തലയിൽ കൈവെച്ചു.

“ഒരു പെണ്ണിനെ ജസ്റ്റ് ഒന്ന് കണ്ടപ്പോഴേക്കും അസ്ഥിക്ക് പിടിക്കുന്നവമ്മാരെ
ഞാനാദ്യം കാണുവാ! കൊള്ളാം! സൂപ്പർ!”

“അതിനു നിനക്ക് അവളുടെ പേരറിയില്ല ആരാണ് എന്നുപോലും അറിയില്ല! പിന്നെ എങ്ങനെയാ?”

“സാർ,”

പിമ്പിൽ, വാതിൽക്കൽ നിന്ന് ഒരു ശബ്ദം കേട്ട് മൂവരും തിരിഞ്ഞുനോക്കി.

ഒരു ഹവിൽദാറാണ്‌.

“എന്താ ജെയിംസ്?”

രാകേഷ് ചോദിച്ചു.

“സാറിന് ഒരു വിസിറ്ററുണ്ട്!”

അയാൾ അറിയിച്ചു.

“എക്സ് ക്യാബിനറ്റ് മിനിസ്റ്റർ പദ്മനാഭൻ തമ്പിയും ഫാമിലിയും…”
“ങ്ഹേ?”

രാകേഷ് അദ്‌ഭുതപ്പെട്ടു.

“ഇയാൾ ഇത്രവേഗന്ന് എത്തിയോ? അപ്പോൾ ഇത്രേം അടുത്താനോ അയാടെ എസ്റ്റേറ്റും
ബംഗ്ളാവും?”

“ഇത്ര വേഗം വന്നെങ്കിൽ കൂടെ പോറ്റിയും മണ്ഡപവും ഒക്കെ കാണും. കയ്യോടെ
കെട്ടിക്കാനായിരിക്കും!”

റെജി ചിരിച്ചു.

“അങ്ങനെയെങ്ങാനും സംഭവിച്ചാൽ…”

രാകേഷ് റെജിയുടെ നേരെ വിരൽ ചൂണ്ടി.

“നായിന്റെ മോനെ, നസ്രാണീ! ആ ജോയൽ ബെന്നറ്റിന് ഞാൻ കൊട്ടേഷൻ കൊടുക്കും! നിന്നെ
തട്ടാൻ!”
വിമൽ റെജിയുടെ നേരെ നോക്കി അർത്ഥഗർഭമായ പുഞ്ചിരിച്ചു.

“ങ്ഹാ! നിങ്ങള് അങ്ങോട്ട് ചെല്ല്! ഞാനപ്പോഴേക്കും എക്സ് മിനിസ്റ്റർ സ്രാവിനെ
ഒന്നുകാണട്ടേ,”

രാകേഷ് പുറത്തേക്കിറങ്ങി.

“ഞങ്ങളും വരാം,”

അയാൾക്ക് പിന്നാലെ ചെന്ന് ഇരുവരും പറഞ്ഞു.

“സ്രാവെങ്ങാനും ക്യാപ്റ്റൻ സാറിനെ പിടിച്ചു വിഴുങ്ങാതെ നോക്കാൻ രണ്ടുമൂന്ന് പേര്
കൂടെയുള്ളത് നല്ലതാ. അല്ലെങ്കിൽ ജോയൽ ബെന്നറ്റ് എന്ന കൊടും ഭീകരനെ പിടിക്കാൻ
പോകുമ്പം ഞങ്ങൾക്ക് ലീഡർ ഇല്ലാതെ പോകും,”

റെജി പറഞ്ഞു.

“കരിനാക്ക് വളച്ച് പറയാതെ വരുന്നുണ്ടേ ഒന്ന് വാടാ,”

രാകേഷ് തിരിഞ്ഞു നിന്നുകൊണ്ട് പറഞ്ഞു.

ക്യാമ്പ് ഓഫീസിന്റെ വിസിറ്റേഴ്സ് റൂമിലേക്ക് അവർ കടന്നു.

ആഭിജാത്യവും സൗന്ദര്യവും തുളുമ്പുന്ന ഒരു മധ്യവയസ്ക്കനും കൂടെയുണ്ടായിരുന്ന
സുന്ദരിയായ ഒരു സ്ത്രീയും രാകേഷിനെയും കൂട്ടുകാരെയും കണ്ടപ്പോൾ എഴുന്നേറ്റു.

“ഹലോ!”

മുഴക്കമുള്ള സ്വരത്തിൽ അയാൾ പറഞ്ഞു.

“ക്യാപ്റ്റൻ രാകേഷ്…?”

അയാൾ രാകേഷിന്റെ നേരെ വിരൽ ചൂണ്ടി.

“ദ സെയിം..”

പുഞ്ചിരിയോടെ അയാൾ പറഞ്ഞു.

“ഓക്കേ..എന്നെ മനസ്സിലായോ?”

“പദ്മനാഭൻ അങ്കിൾ! പത്രത്തിലും ടീവീയിലും ഒക്കെ കണ്ടിട്ടുണ്ട് ഒരുപാട് പ്രാവശ്യം.
പപ്പാ പറഞ്ഞിട്ടുണ്ട്,”

രാകേഷ് പരമാവധി സൗഹൃദഭാവം മുഖത്തു കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“ഇത് സാവിത്രിയാൻറ്റി?”

രാകേഷ് സമീപം നിന്ന സ്ത്രീയെ നോക്കി.

അവർ പുഞ്ചിരിയോടെ തലകുലുക്കി.

പദ്മനാഭൻ തമ്പി പിന്നെ വിസിറ്റേഴ്സ് റൂമിൻറെ വെളിയിലേക്ക് നോക്കി.

“മോളെ, ഗായത്രീ…”

അയാൾ പുറത്ത് നിന്ന് നോട്ടം മാറ്റാതെ വിളിച്ചു.

വിളിക്കുള്ള ഉത്തരമെന്നോണം പുറത്ത് നിന്ന് ഒരു യുവതി അകത്തേക്ക് കയറി വന്നു. അവൾ
അകത്തേക്ക് വന്നെങ്കിലും തന്റെ അച്ഛൻറെയും അമ്മയുടെയും സമീപം നിന്നുവെങ്കിലും
രാകേഷിനെയോ കൂട്ടുകാരെയോ നോക്കിയില്ല.

“മോളെ, ഇത് രാകേഷ്…ക്യാപ്റ്റൻ രാകേഷ് മഹേശ്വർ…”

അയാൾ മകളോട് പറഞ്ഞു.

അവൾ സാവധാനം മുഖം തിരിച്ച് രാകേഷ് നിന്ന ഭാഗത്തേക്ക് നോക്കി.

റെജിയും വിമലും നോക്കുമ്പോൾ രാകേഷ് ഇതികർത്തവ്യതാമൂഢനായി ഗായത്രിയുടെ മുഖത്തേക്ക്
നോക്കി നിൽക്കുകയാണ്.

“ക്യാപ്റ്റൻ!”

റെജി വിളിച്ചു.

രാകേഷ് അത് അറിഞ്ഞില്ല.

അയാൾ ഗായത്രിയിൽ നിന്ന് കണ്ണുകൾ മാറ്റിയില്ല.

അപ്പോഴാണ് വിമലും റെജിയും അവളെ ശ്രദ്ധിക്കുന്നത്.

കർത്താവേ!

റെജി സ്വയം പറഞ്ഞു.

ഒരു പെണ്ണിന് ഇത്ര സൗന്ദര്യമുണ്ടെങ്കിൽ തങ്ങളുടെ ക്യാപ്റ്റൻ മാത്രമല്ല
ബ്രഹ്‌മാവുപോലും നോക്കി നിന്നുപോകും.

പെട്ടെന്നാണ് റെജിയ്ക്കും വിമലിനും ഒരു കാര്യം മനസ്സിലായത്!

ഈ പെൺകുട്ടി!

ഇവളെപ്പറ്റിയാണോ ക്യാപ്റ്റൻ രാകേഷ് അൽപ്പം മുമ്പ് പറഞ്ഞത്?

“ക്യാപ്റ്റൻ!”

റെജി വീണ്ടും വിളിച്ചു.

61760cookie-checkപ്രണയിച്ചവൾ 2

Leave a Reply

Your email address will not be published. Required fields are marked *