ഞാൻ ദേവിക 1

Posted on

(ജീവിതത്തിൽ നിന്നും അടർത്തി എടുത്ത ചില ഏടുകൾ)
[ഈ കഥ ഞാൻ ദേവിക എന്ന കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് എഴുതിയിരിക്കുന്നതാണ്.
അതിനാൽ തന്നെ മറ്റു കഥാപാത്രങ്ങൾക്കോ അവരുമായുള്ള രംഗങ്ങൾക്കോ സംഭാഷണങ്ങൾക്കോ അധിക
പ്രാധാന്യം നൽകിയിട്ടില്ല. അതിന് ഞാൻ തുടക്കത്തിലേ ക്ഷമ ചോദിക്കുന്നു.
ഇതൊരു കഥയല്ല.. കഥ പറച്ചിലായി കണ്ട് വായിക്കാൻ ശ്രമിക്കുക.]

സൂര്യൻ അസ്തമിക്കുന്ന ആ സായം സന്ധ്യയിൽ ചെറു ചൂടോടു കൂടി കട്ടൻ കുടിച്ചിറക്കുമ്പോൾ
മനസിലെ ആ ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഞാൻ.
“ഇനിയെന്ത്?”
ഡിഗ്രി കഴിഞ്ഞിട്ട് ഒരു വർഷത്തോളം ആകുന്നു. തുടർ പഠനത്തിന് പോയില്ല. അല്ലറ ചില്ലറ
കാറ്ററിങ് പരിപാടികളുമായി നാട്ടിൽ ചുറ്റിപ്പറ്റി നിന്നു. അത്യാവിശ്യം സാമ്പത്തിക
സ്ഥിതിയുള്ള വീട്ടിൽ ആയതിനാലും ഒറ്റ മകനായതിനാലും ഇതുവരെ ഭാവിയെ കുറിച്ചുള്ള
ചോദ്യങ്ങൾ ഒന്നും ഉയർന്ന് വന്നിട്ടില്ല. എങ്കിലും മനസ്സിൽ ഇപ്പോൾ സ്വയം ആ ചോദ്യം
ഉടലെടുത്തിരുന്നു.
പെട്ടെന്നാണ് ചിന്തകളിൽ നിന്നും മനസിലെ ഉണർത്തികൊണ്ട് ഫോൺ ബെല്ലടിച്ചത്. മൊബൈലിന്റെ
സ്‌ക്രീനിൽ തെളിഞ്ഞ ദേവിക എന്ന പേര് കണ്ടപ്പോൾ അറിയാതെ ചുണ്ടിൽ ഒരു പുഞ്ചിരി
തെളിഞ്ഞു.
“ഹലോ.. എവിടായിരുന്നു മാഡം.. കുറച്ച് ദിവസമായി ഒരു വിവരവും ഇല്ലായിരുന്നല്ലോ.”
“ഇപ്പോൾ നാട്ടിൽ കാലുകുത്താറായിട്ടുണ്ട്.. ഏഴു മണിക്ക് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ
എത്തും.. എന്നെ വീട്ടിൽ കൊണ്ടാക്കണം.”
ഞാൻ വാച്ചിലേക്ക് നോക്കുമ്പോൾ സമയം ആറുമണി.
“എന്തിനാ ഇത്ര നേരത്തെ വിളിച്ച് പറഞ്ഞെ.. ഏഴുമണിക്ക് ഒരു അഞ്ചു മിനിറ്റ് ഉള്ളപ്പോൾ
പറഞ്ഞാൽ പോരായിരുന്നോ?”
“മോൻ എന്നെ ആക്കിയതാണോ?”
“കേട്ടിട്ട് എന്ത് തോന്നി?”
“എന്നെ വിളിക്കാൻ വരാൻ രണ്ട് ദിവസം മുൻപേ പറഞ്ഞിരിക്കാൻ സാറ് വലിയ ഓഫീസർ ഒന്നും
അല്ലല്ലോ… മര്യാദക്ക് വന്നെന്നെ വിളിച്ച്കൊണ്ട് പോടാ.”
അവളുടെ ആജ്ഞ നിറഞ്ഞ വാക്കുകൾക്ക് ഒരു പുഞ്ചിരിയോടെ അല്ലാതെ എനിക്ക് മറുപടി
നൽകാനായില്ല.
“കാറ് കൊണ്ട് വരണോ അതോ ബൈക്കിൽ വന്നാൽ മതിയോ?”
“ഒരു മാസത്തേക്ക് ഞാൻ ഇനി വീട്ടിൽ ഉണ്ടടാ.. അതുകൊണ്ട് ലഗ്ഗേജ് കുറച്ചുണ്ട്. നീ
കാറിൽ വാ.”
കാൾ കട്ട് ആയി.. അല്ലെങ്കിലും ദേവിക അങ്ങനെ ആണ്.. ഒരു മുന്നറിയിപ്പും ഇല്ലാതെ
ആയിരിക്കും മുന്നിൽ വന്ന് നിൽക്കുക. ഇപ്പോൾ പഠനം പൂർത്തിയാക്കി ചെന്നൈയിൽ നിന്നും
വരുകയാണ്. എക്സാം കഴിഞ്ഞിട്ട് കുറച്ച് കാലമായെങ്കിലും ഒരു ജോലി ശരിയാക്കുന്നതുമായി
ബന്ധപ്പെട്ട് അവൾ അവിടെത്തന്നെ തുടരുകയായിരുന്നു.
ഗ്ലാസിൽ ഉണ്ടായിരുന്ന ബാക്കി കട്ടൻ കുടിക്കുന്നതിനിടയിൽ ദേവികയെക്കുറിച്ചുള്ള
ഓർമ്മകൾ മനസിൽ ഓടിയെത്തി.
ആദ്യമായി ഞാൻ അവളെ കാണുന്നത് കോളേജിൽ ആദ്യദിനം ക്ലാസ്സിലേക്ക് കയറി ചെല്ലുമ്പോഴാണ്.
കുറച്ച് പെൺകുട്ടികൾക്ക് ഇടയിലിരുന്ന് പൊട്ടിച്ചിരിക്കുകയായിരുന്നു അവൾ. പക്ഷെ
ദേവികയെക്കാൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ മുഖം അവൾക്കരികിലായി ഒരു ചെറു
പുഞ്ചിരിയോടെ ഇരിക്കുന്ന പെൺകുട്ടിയുടേതായിരുന്നു. അഞ്ചു എന്ന് വിളിക്കുന്ന അഞ്ജലി.
പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ ആരുമറിയാതെ അഞ്ജുവിനെ തന്നെ ശ്രദ്ധിക്കുമായിരുന്നു.
വെളുത്ത് കൊലുന്നനെയുള്ള രൂപവും രാവിലെതന്നെ ക്ലാസ്സിൽ വരുമ്പോൾ വെള്ളത്തുള്ളികൾ
ഇറ്റുവീഴുന്ന നീളമുള്ള മുടിയുമുള്ള അസ്സലൊരു പട്ടത്തി കുട്ടി.. ദേവിക ഒരു
വായാടിയായി ക്ലാസ്സിൽ മൊത്തം പാറിപ്പറന്ന് എല്ലാരുടെയും ശ്രദ്ധ പിടിച്ച് പറ്റുമ്പോൾ
അഞ്ജലി ഐശ്വര്യം തുളുമ്പുന്ന പുഞ്ചിരിയുമായി തന്റെ ഇരിപ്പിടത്തിൽ
ഒതുങ്ങിക്കൂടുകയാണ് ചെയ്തത്. ദിവസം ചെല്ലുംതോറും അവളുടെ ആ പുഞ്ചിരിയും രൂപവും
മനസിനുള്ളിൽ ആഴത്തിൽ പതിയുകയായിരുന്നു.
ഞാനും ഒരു ഒതുങ്ങിയ പ്രകൃതക്കാരനായതിനാൽ ക്ലാസ്സിൽ ആരുമായും വലിയ ഒരു സൗഹൃദം
സ്ഥാപിച്ചിരുന്നില്ല. പ്രതേകിച്ച് പെൺപിള്ളേരോട് മിണ്ടിട്ടുകൂടി ഇല്ലായിരുന്നു.
എന്റെ നേർ വിപരീത സ്വഭാവം ആയിരുന്നു ദേവികക്ക്. ആൺപെൺ വ്യത്യാസം ഇല്ലാതെ
എല്ലാപേർക്കും ഇടയിൽ അവളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ക്ലാസ്സിലെ ആൺപിള്ളേരുടെ
ഒരു വാനരപ്പട അവൾക്കൊപ്പം എപ്പോഴും ഉണ്ട്. ഞാൻ സംസാരിക്കാൻ അധികം താല്പര്യം
കാണിക്കാഞ്ഞതിനാലാണെന്ന് തോന്നുന്നു എന്നോട് ഇതുവരെ മിണ്ടാൻ വന്നിട്ടില്ല. ദേവിക
ആളത്ര ശരിയല്ല ചില ആൺപിള്ളേരുമായി അവൾക്ക് വേണ്ടാത്ത ബന്ധമുണ്ടെന്ന് ക്ലാസ്സിൽ ഒരു
രഹസ്യ സംസാരം ഉണ്ട്. ഏത് സമയവും ആൺപിള്ളേർക്കൊപ്പം കളിച്ച് ചിരിച്ച് നടക്കുന്ന അവളെ
കാണുമ്പോൾ എനിക്കും അതിൽ എന്തോ സത്യമുള്ളതായി തോന്നാതിരുന്നിട്ടില്ല.
ഒരു ദിവസം ക്ലാസ് ഇല്ലാത്ത സമയം ഡെസ്കിൽ തലവച്ച് ചരിഞ്ഞ് കിടന്ന് അഞ്ജലിയെ നോക്കി
ഇരിക്കുമ്പോഴാണ് തൊട്ടു പിന്നിൽ നിന്നും ഒരു ശബ്‌ദം.
“എന്താ ഇവിടെ പരിപാടി.”
ഞെട്ടി തിരിഞ്ഞ് നോക്കുമ്പോൾ തൊട്ട് പിന്നിൽ നിൽക്കുന്നു ദേവിക.
പെട്ടെന്നുള്ള ഞെട്ടൽ മറച്ച് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു.
“എന്ത് പരിപാടി?”
ദേവികയുടെ മുഖത്ത് ഒരു കുസൃതി പരന്നിരുന്നു. എന്റെ അരികിലായി അവൾ ഇരുന്നു.
“ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട് ഈ ഒളിഞ്ഞു നോട്ടവും എത്തി
നോട്ടവുമൊക്കെ.”
സ്വതവേ പെണ്പിള്ളേരുമായി അകലം പാലിച്ചിരുന്ന എന്റെ ഒരു കള്ളത്തരം ഒരു പെണ്ണുതന്നെ
കണ്ടുപിടിച്ചതിന്റെ ജാള്യത എന്റെ മുഖത്ത് അപ്പോഴേക്കും പരന്നിരുന്നു. മാത്രമല്ല
വായാടിയായ ദേവിക അത് ക്ലാസ്സുമൊത്തം പരത്തുമോ എന്നൊരു ഭയവും എന്റെ ഉള്ളിൽ നിറഞ്ഞു.
അത് മനസിലാക്കിയിട്ടെന്നവണ്ണം അവൾ പറഞ്ഞു.
“പേടിക്കണ്ടാ.. ഞാൻ ആരോടും പറയില്ല, ഒരുകണക്കിന് നോക്കിയാൽ അവളെപ്പോലൊരു
പഞ്ചപാവത്തിന് നീ തന്നാ ചേരുക.”
അവളുടെ വാക്കുകൾ തെല്ലൊരു ആശ്വാസം എനിക്ക് പകർന്നു.
അവിടെ നിന്നും എഴുന്നേറ്റ് പോകുന്നതിനിടയിൽ ഒരു ചിരിയോടെ ഇത്രകൂടി അവൾ
കൂട്ടിച്ചേർത്തു.
“അവളെയും നോക്കി വെള്ളമൂറി ഇരുന്നാൽ ഒന്നും നടക്കില്ല.. പോയി അങ്ങോട്ട് മുട്ടാൻ
നോക്കടാ.”
ദേവിക അവിടെ നിന്നും നടന്ന് നീങ്ങുമ്പോൾ ഞാൻ അവളെ ശ്രദ്ധിച്ചു. അഞ്ജലിയുടെ അത്ര
വെളുപ്പില്ലെങ്കിലും വെളുത്ത നിറം തന്നെയായിരുന്നു അവൾക്കും, അതികം നീളം ഇല്ലാത്ത
തോളിനു താഴെയായി കിടക്കുന്ന മുടി. അതികം വണ്ണമില്ലാത്ത ശരീര പ്രകൃതം..ആൺപിള്ളേർ
പിറകെ നടക്കത്തക്ക സൗന്ദര്യം ഉള്ള ഒരു പെണ്ണ് തന്നെന്ന് പറയാം. അന്ന് ഞങ്ങൾ
ആദ്യമായി സംസാരിച്ചതിന് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ അവൾ എന്നെ കാണുമ്പോൾ ചിരിക്കും
തിരിച്ച് ഞാനും. അവളുടെ വാക്കും കേട്ട് ഞാൻ അഞ്ജലിയോട് സംസാരിക്കാനൊന്നും പോയില്ല.
അഞ്ജലിയെ അവളറിയാതെ രഹസ്യമായി ഒളിഞ്ഞ് നോക്കി സൗന്ദര്യം ആസ്വദിച്ച് ദിവസങ്ങൾ കടന്ന്
പോകുന്നതിനിടയിലാണ് ഞാനും ദേവികയും ഒരു കാര്യം മനസിലാക്കിയത്.
അന്നൊരു ദിവസം രാവിലെ നേരത്തെ എത്തിയതിനാൽ ക്ലാസ്സിൽ ഇരുന്നു പുറത്തേക്ക് വായി
നോക്കി ഇരിക്കുമ്പോഴാണ് ദേവിക ക്ലാസ്സിലേക്ക് ബാഗും തൂക്കി കടന്ന് വരുന്നത്
ശ്രദ്ധിച്ചത്. ഇന്ന് നെറ്റിയിലവൾ പതിവില്ലാതെ ചന്ദനം തൊട്ടിട്ടുണ്ട്. അത് കൊണ്ടാണോ
എന്തോ അവൾക്ക് കുറച്ച് സൗന്ദര്യം കൂടിയത് പോലെ എനിക്ക് തോന്നി.
എന്നെ മറികടന്ന് പോയ ദേവിക ബാഗ് കൊണ്ട് വച്ച ശേഷം എന്റെ അരികിലേക്ക് വന്ന്
ചോക്ലേറ്റ് നീട്ടി. ഞാൻ തെല്ലൊരു അത്ഭുതത്തോടെ ചോക്ലേറ്റ് വാങ്ങിക്കൊണ്ട് ചോദിച്ചു.
“എന്താ ഇപ്പോൾ ചോക്ലേറ്റ് തരാൻ?’
“ഇന്നെന്റെ ബെർത്ത്ഡേ ആണ്.”
ഞാൻ ചുമ്മാ മനസ്സിൽ ഇന്നെന്താ തീയതി എന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് അതിശയിച്ച്
പോയത്. ഇന്ന് തന്നാണ് എന്റെയും ബെർത്ത്ഡേ, വീട്ടിൽ അമ്മയും അച്ഛനും ഞാനുമെല്ലാം അത്
മറന്ന് പോയിരിക്കുന്നു. അല്ലെങ്കിലും ഇതൊന്നും ആഘോഷിക്കുന്ന പതിവ് പണ്ടേ വീട്ടിൽ
ഇല്ല.
ഞാൻ അവളോട് കാര്യം പറഞ്ഞപ്പോൾ അവൾക്കും അതിശയം. ഞാൻ ചെലവ് നടത്തിയേ പറ്റുള്ളൂ എന്ന
വാശിയും. അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നതുകൊണ്ട് ഞാൻ രക്ഷപെട്ടു.
അത് ഒരു താൽക്കാലിക രക്ഷപെടൽ മാത്രം ആയിരുന്നു. ഇന്റർവെൽ ആയപ്പോൾ ദേവിക വന്ന് എന്റെ
കൈയിൽ പിടിച്ച് വലിച്ച് പുറത്ത് കടയിൽ കൊണ്ടുപോയി എന്റെ വകയിൽ ഒരു ജ്യൂസ്
കുടിച്ചിട്ടേ അടങ്ങിയുള്ളു.
ജ്യൂസ് കുടിക്കുന്നതിനിടയിൽ അവൾ എന്റെ ജനന വർഷവും നാളും എല്ലാം തിരക്കി. എല്ലാം
ഒരേപോലെ.. പിന്നെ അവൾക്ക് അറിയേണ്ടിയിരുന്നത് എന്റെ ജനന സമയം ആയിരുന്നു. അത് മാത്രം
എനിക്കും അറിയില്ലായിരുന്നു.
അന്ന് ക്ലാസ് കഴിഞ്ഞ് പോകുന്നതിന് മുൻപായി അവൾ എന്റെ ഫോൺ നമ്പർ വാങ്ങി രാത്രി
വിളിക്കും അതിന് മുൻപായി ജനന സമയം വീട്ടിൽ ചോദിച്ച് വച്ചേക്കണം എന്നും പറഞ്ഞാണ്
പോയത്.
അവൾ പറഞ്ഞ വാക്ക് തെറ്റിച്ചില്ല. രാത്രി തന്നെ എന്നെ വിളിച്ചു. ഞങ്ങൾ തമ്മിൽ ഉള്ള
ജനന സമയത്തിന്റെ വ്യത്യാസം ഒരു മണിക്കൂർ മാത്രമാണെന്ന് ഞാനും അവളും മനസിലാക്കി. ആ
ഫോൺ വിളി വലിയൊരു സൗഹൃദത്തിന്റെ തുടക്കമായിരുന്നു. പിന്നീട് പല ദിവസങ്ങളിലും അവൾ
എന്നെ വിളിച്ചു. പല കാര്യങ്ങളും അവൾ എന്നോട് സംസാരിച്ചു. അതിൽ നിന്നൊക്കെയാണ്
അവളുടെ അച്ഛൻ ദേവികയുടെ ചെറുപ്പത്തിൽ തന്നെ മരിച്ചെന്നും ‘അമ്മ മാത്രമാണ്
അവൾക്കുള്ളതെന്നും മനസിലാക്കിയത്. അമ്മക്ക് ഒരു ജോലി ഉള്ളതിനാലും പാരമ്പര്യമായി
കുറച്ച് സ്വത്ത് കിട്ടിയതിനാലും സാമ്പത്തികമായി വലിയ കുഴപ്പമില്ലെന്നും മനസിലാക്കി.
അഞ്ജലിയോട് എനിക്ക് അസ്ഥിക്ക് പിടിച്ച പ്രണയമാണെന്ന് മനസിലാക്കിയ ദേവിക പലപ്പോഴായി
എനിക്ക് അഞ്ജലിയോട് സംസാരിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി തന്നു. അതുവഴി എനിക്ക്
അഞ്ജലിയോട് ചെറിയ തോതിലുള്ള സൗഹൃദം സ്ഥാപിച്ചെടുക്കാനും കഴിഞ്ഞു.
കോളേജിലെ ദിനങ്ങൾ സന്തോഷകരമായി കടന്ന് പോകുന്നതിനിടയിലാണ് ദേവികയെ വളരെയധികൾ
ദുഖത്തിലാഴ്ത്തിയ ആ ദിനം കടന്ന് വന്നത്.
ഉച്ചക്ക് ലഞ്ച് ബ്രേക്കിന് പുറത്തേക്ക് പോയ ഞാൻ തിരിച്ച് ക്ലാസ്സിലേക്ക്
വന്നപ്പോഴാണ് ഒരു ആൾക്കൂട്ടം കണ്ടത്. എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ഞാൻ
അതിനുള്ളിലേക്ക് കടന്ന് ചെന്നപ്പോൾ കണ്ടത് കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവികയെ ആണ്.
ക്ലാസ്സിലെ ഭൂലോക ഫ്രോഡായ ജിതിന്റെ ശബ്‌ദം അവിടെ ഉയർന്നു.
“നീ വലിയ ശീലാവതി ഒന്നും ചമയണ്ട.. നിന്റെ പൂർവകാല ചരിത്രമൊക്കെ ഇവിടെല്ലാർക്കും
അറിയാം.”
കരയുന്നതിനിടയിൽ വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“എന്നെ കുറിച്ച് എന്തറിയാന്നാ?”
“പ്ലസ് ടു പഠിക്കുമ്പോൾ കണ്ടവന്മാരുമായൊക്കെ കറങ്ങാൻ പോയതും അവന്മാരുമായൊക്കെ
എന്തൊക്കെ ചെയ്തിട്ടുണ്ടെന്നും എവിടെല്ലാർക്കും അറിയാടി.”
ദേവിക കണ്ണ് മിഴിച്ച് അവനെ തന്നെ നോക്കി.
“കണ്ടവന്മാരോടൊപ്പം കറങ്ങി നടന്ന അവൾക്ക് ഞാൻ ഒന്ന് ബൈക്കിൽ കയറുന്നൊന്ന് ചോദിച്ചാൽ
പുച്ഛം.. ഇപ്പോൾ അറിയാതെ ശരീരത്ത് എവിടെയോ ഒന്ന് തൊട്ടപ്പോൾ എന്നെ
അടിച്ചിരിക്കുന്നു. നീ ഒരു ഭൂലോക കോഴി ആണെന്ന് എവിടെല്ലാർക്കും അറിയാടി.”
ദേവിക അവന്റെ വാക്കുകൾ കേട്ട് ആകെ തകർന്ന അവസ്ഥയിൽ നിൽക്കുകയായിരുന്നു. അവളുടെ ആ
നിൽപ്പ് കണ്ടിട്ട് എനിക്ക് സഹിക്കാനായില്ല.
അവർക്കിടയിലേക്ക് കയറിച്ചെന്ന് ഞാൻ പറഞ്ഞു.
“ഡാ.. അവൾ ഒരു പെണ്ണാണ്.. ഇങ്ങനെ അനാവശ്യങ്ങൾ വിളിച്ച് പറയരുത്.”
“നീ ഇവളെ കൂടുതൽ അങ്ങ് സപ്പോർട്ട് ചെയ്യാൻ വരണ്ട.. നീയും ഇവളുമായുള്ള ബന്ധമൊക്കെ
എനിക്ക് മനസ്സിലാകുന്നുണ്ട്.. ഞങ്ങൾ വല്ലോം ഫോൺ വിളിച്ചാൽ അവൾക്ക് സംസാരിക്കാൻ സമയം
ഇല്ല.. പക്ഷെ നിന്നോട് എത്ര നേരം വേണമെങ്കിലും സംസാരിക്കാൻ സമയമുണ്ട്.”
ജിതിനോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലായ ഞാൻ ദേവികയുടെ കൈയും പിടിച്ച്
ക്ലാസിനു പുറത്തേക്ക് നടന്നു. അപ്പോഴും അവളുടെ ഏങ്ങൽ എന്റെ ചെവിക്കുള്ളിലേക്ക്
ഇരച്ച് കയറുന്നുണ്ടായിരുന്നു.
ക്യാന്റീനിൽ എത്തിയ ഞാൻ ആളൊഴിഞ്ഞ ഒരിടം നോക്കി അവളെയും കൂട്ടി പോയിരുന്നു. അവൾ
കരച്ചിലടക്കാൻ പാട് പെടുകയായിരുന്നു അപ്പോൾ. ഞാൻ ആദ്യമായാണ് ദേവിക കരഞ്ഞ്
കാണുന്നത്..ഇതിന് മുൻപെപ്പോഴും ചിരിച്ച് കളിച്ച് പാറിപ്പറക്കുന്നത് മാത്രമാണ്
കണ്ടിട്ടുള്ളത്.
ഞാൻ നിശബ്തനായി ഇരുന്ന് അവൾക്ക് കരഞ്ഞ് സങ്കടം തീർക്കാനുള്ള അവസരം കൊടുത്തു.
കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൾ എന്നോട് ചോദിച്ചു.
“അവൻ പറഞ്ഞതൊക്കെ നീയും വിശ്വസിക്കുന്നുണ്ടോ?”
എന്റെ വിരലുകൾ അവളുടെ കരങ്ങളിൽ അമർന്നു.
“ഈ കോളേജിൽ വന്ന സമയങ്ങളിൽ ഞാനും അതൊക്കെ സത്യമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ
നിന്നെ അടുത്തറിഞ്ഞപ്പോൾ എനിക്ക് മനസിലായി അതൊക്കെ വെറും കള്ളങ്ങൾ
മാത്രമായിരുന്നെന്ന്.”
“നീയും ഇങ്ങനത്തെ കഥകൾ കേട്ടിരുന്നെങ്കിൽ എന്തുകൊണ്ടാ അതിനെകുറിച്ച്
ഒരിക്കലെങ്കിലും എന്നോട് ചോദിക്കാഞ്ഞത്?”
“എന്തിനാ നിന്നെ വിഷമിപ്പിക്കുന്നതെന്ന് വിചാരിച്ചാണ് ചോദിക്കാഞ്ഞത്.”
“നീ എന്നെ നല്ലൊരു സുഹൃത്തായി കണ്ടിരുന്നെങ്കിൽ ഇവന്മാരുടെ മനസ്സിൽ എന്നെ കുറിച്ച്
ഇങ്ങനാണെന്ന് പറയണമായിരുന്നു… ഇതിപ്പോൾ ഞാൻ അവന്മാരോടൊപ്പം നടക്കുമ്പോൾ അവന്മാരുടെ
ഉള്ളിൽ ഞാൻ വെറുമൊരു …..”
അവളുടെ മുഴുവിപ്പിക്കാത്ത വാക്കുകൾ എന്റെ ഉള്ളിൽ കത്തിയായി ആഴ്ന്നിറങ്ങി.
ശരിയായിരുന്നു. എനിക്കവളോട് പറയാമായിരുന്നു.. ഞാൻ വലിയൊരു തെറ്റ് തന്നെയാണ്
ചെയ്തത്.
പിന്നെ ഒരാഴ്ചയോളം ഞാൻ അവളെ കോളേജിൽ കണ്ടില്ല. പലപ്പോഴും ഫോൺ വിളിച്ച്
നോക്കിയെങ്കിലും സ്വിച്ച്ഓഫ് ആണെന്നായിരുന്നു മറുപടി.
ഇതിനിടയിൽ പലപ്പോഴും അഞ്ജലി വന്ന് ദേവികയെ കുറിച്ച് തിരക്കിയിരുന്നു.
സത്യത്തിൽ ദേവിക ഇല്ലാത്ത ക്ലാസ് റൂം വളരെ വിരസമാണെന്ന് എനിക്കും തോന്നി
തുടങ്ങിയിരുന്നു.
ദേവിക വരാറായി ഒരഴ്ച തികയറായ ഒരു ദിവസം ഉച്ചക്ക് ഞാൻ ക്ലാസ്സിൽ ചുമ്മാ
ഇരിക്കുമ്പോഴാണ് എന്നെ ഞെട്ടിച്ച് കൊണ്ട് ദേവിക ക്ലാസ്സിലേക്ക് കയറി വന്നത്.
ക്ലാസ്സിൽ ഉണ്ടായിരുന്ന എല്ലാപേരും അവളെ ശ്രദ്ധിച്ചു. അവൾ എനിക്ക് സംസാരിക്കാൻ
ഒരവസരം തരാതെ എന്റടുത്ത് വന്ന് ചോദിച്ചു.
“എന്നെയൊന്ന് വീടുവരെ ട്രോപ് ചെയ്യാമോ?”
പ്ലസ് ടു കഴിഞ്ഞപ്പോൾ തന്നെ അച്ഛന്റെ കാല് പിടിച്ച് ഞാൻ ഒരു ബൈക്ക്
ഒപ്പിച്ചിരുന്നു. അതിലാണ് കോളജിലേക്ക് വരുന്നത്. അത് ദേവികയ്ക്കും അറിയാം.
ഞാൻ ഒരക്ഷരം മിണ്ടാതെ അവളോടൊപ്പം ഇറങ്ങി പുറത്തേക്ക് നടന്നു. അവൾ എന്റെ ഒപ്പം
ബൈക്കിൽ കയറി ഇരുന്നപ്പോഴും ഞാൻ ഒന്നും മിണ്ടിയില്ല.
ബൈക്ക് കോളേജ് കവാടം കഴിഞ്ഞപ്പോൾ എന്റെ തോളിൽ കൈ വച്ചുകൊണ്ട് അവൾ ചോദിച്ചു.
“എന്താടാ ഒന്നും മിണ്ടാതെ?”
എന്റെ മനസ്സിൽ നല്ല ദേഷ്യമായിരുന്നു അവളോടപ്പോൾ.. ഒരാഴ്ച അവളെ കുറിച്ച് ഒരു അറിവും
ഇല്ലാതിരുന്നപ്പോഴാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഞാൻ നിശബ്ദത
പാലിച്ചു.
“ഡാ..”
ആ വിളിയിൽ അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഞാൻ മനസിലാക്കി.
“നീ എന്നോടൊന്നും മിണ്ടണ്ട.. ഒരാഴ്ച എവിടായിരുന്നു നീ. ഞാൻ എത്ര തവണ നിന്നെ
വിളിച്ചിരുന്നു എന്ന് നിനക്കറിയാമോ?”
“സോറി ഡാ.. ഞാൻ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു.”
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്ത്. എന്റെ ഉള്ളിലെ അമർഷം തീർന്നിരുന്നില്ല.
“പ്ലസ് ടു പഠിച്ചപ്പോൾ ഞാൻ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു.. അത് വീട്ടിൽ ‘അമ്മ
അറിഞ്ഞു.. അമ്മയുടെ കരച്ചിലിന് മുന്നിൽ ഞാൻ ആ ഇഷ്ട്ടം വേണ്ടെന്ന് വച്ചു,
അല്ലെങ്കിലും അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയില്ലായിരുന്നു. പ്രായത്തിന്റെ
ഒരു എടുത്തുചാട്ടം… ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോൾ ഞാൻ തേപ്പുകാരിയായി..
പലതരം കഥകൾ എന്നെകുറിച്ച് പറഞ്ഞുണ്ടാക്കി.. പറഞ്ഞു പറഞ്ഞ് കഥകൾ വലുതായി.. ആ
അപമാനത്തിനിടയിലാ ഞാൻ അവിടന്ന് പഠിച്ചിറങ്ങിയത്. എവിടെ വന്നപ്പോഴെങ്കിലും ആ
പരിഹാസങ്ങൾക്ക് ഒരു അവസാനം ഉണ്ടാകുമെന്ന് കരുതി. പക്ഷെ…”
എനിക്കവളുടെ മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ
നിറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കൂഹിക്കാവുന്നതേ ഉള്ളായിരുന്നു.
“ദേവൂ.. സോറി ഡി… നിന്നെക്കുറിച്ച് കുറച്ചു ദിവസം ഒന്നും അറിയാതിരുന്നപ്പോൾ ഞാൻ
കുറച്ചധികം വിഷമിച്ച് പോയി. അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്.”
“എനിക്കറിയാം ഞാൻ നിന്നെ വേദനിപ്പിച്ചു എന്ന്.. എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള
ഒരേയൊരു നല്ല കൂട്ടുകാരൻ നീ മാത്രമാണ്. നീ ഒരിക്കലും എന്റെ നമ്പർ
ആവിശ്യപെട്ടിട്ടില്ല, എന്റെ അടുത്ത് വന്നിരുന്നിട്ടില്ല. കൂടെ ബൈക്കിൽ വരണമെന്ന്
ആവിശ്യപെട്ടിട്ടില്ല.. ഏതെല്ലാം ഞാൻ ആണ് നിന്നോട് ചെയ്തിട്ടുള്ളത്.. എന്നിട്ടും നീ
എന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല.”
അവളുടെ വാക്കുകളിൽ നിന്നും എനിക്ക് അവളുടെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ടെന്ന്
മനസിലായി.
“നീ നാളെ മുതൽ കോളേജിൽ വാ.. അവന്മാർ പലതും പറയും, നീ അത് കാര്യമാക്കണ്ട.”
“ഇല്ലടാ.. എനിക്കിനി ഇവിടെ പറ്റില്ല.. ഈ വായാടിത്തരവും ഓടിച്ചാടിയുള്ള
നടത്തവുമൊക്കെ ഒന്ന് മാറ്റണം.. ഞാൻ ചെന്നൈയിലേക്ക് പോകുവാന്.. എനിക്കവിടെ അമ്മാവൻ
കോളേജിൽ സീറ്റ് റെഡി ആക്കിയിട്ടുണ്ട്.”
എനിക്കൊരു ഞെട്ടലോടെ അല്ലാതെ അവളുടെ വാക്കുകൾ കേൾക്കാനായില്ല.
“അപ്പോൾ നീ ഇവിടന്ന് പോകുവാണോ?”
“അതേടാ.. എനിക്ക് മൊത്തത്തിൽ ഒന്ന് ചേഞ്ച് ആകണം.. അതിന് ഇവിടന്ന് മാറി
നിൽക്കുന്നതാണ് നല്ലത്.”
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ സുഹൃത്തായി കിട്ടുന്നത്, അവൾ
എന്നിൽ നിന്നും അകലുന്നു എന്നത് എനിക്ക് ഉൾക്കൊള്ളാനായില്ല.
“സർഫിഫിക്കറ്റ് കിട്ടാനായി കോളേജിൽ കുറച്ച് പൈസ കൊടുക്കേണ്ടി വന്നു. അതിനായാണ് ഞാൻ
ഇന്ന് അവിടേക്ക് വന്നത്.”
എനിക്ക് സംസാരിക്കാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ലായിരുന്നു. കുറച്ച് സമയത്തെ
യാത്രക്കൊടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി.
അവളുടെ ‘അമ്മ വീട്ടിൽ ഉണ്ടായിരുന്നു.. ദേവികയെപ്പോലെ തന്നെയാണ് കാണാൻ.. സത്യം
പറയുകയാണെങ്കിൽ ദേവികയെക്കാൾ സുന്ദരിയായിരുന്നു അവളുടെ ‘അമ്മ. എപ്പോഴും ചിരിച്ച്
കൊണ്ട് മാത്രം സംസാരിക്കുന്ന ഒരു പാവം സ്ത്രീ.
കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ ദേവിക എന്നെകുറിച്ച് ഒരുപാട് പറഞ്ഞിട്ടുണ്ടെന്ന്
എനിക്ക് മനസിലായി. എന്നോട് വലിയ കാര്യമായിട്ടാണ് ‘അമ്മ പെരുമാറിയത്.
അവിടെ നിന്നും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ദേവിക പറഞ്ഞു.
“ഞാൻ ചെന്നൈ എത്തി പുതിയ സിം എടുക്കുമ്പോൾ നിന്നെ വിളിക്കാം.. ഇവിടത്തെ സിം ഞാൻ
കളഞ്ഞു.
ഞാൻ ബൈക്കിനടുത്തേക്ക് നടന്നപ്പോൾ അവൾ എന്റെ ഒപ്പം വന്ന്. ബൈക്കിലേക്ക് കയറി
ഇരിക്കുന്നതിനിടയിൽ എന്റെ മനസ്സിൽ പെട്ടെന്ന് വന്ന ഒരു കാര്യം ഞാൻ പറഞ്ഞു.
“നമ്മൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്.. പക്ഷെ ഒരു കാര്യം ഞാൻ ഇതുവരെ നിന്നോട്
ചോദിച്ചില്ല.”
അവളുടെ കണ്ണുകളിൽ ഒരു ആകാംഷ എനിക്ക് കാണാൻ കഴിഞ്ഞു.
“എന്താടാ?”
“നിന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണ്?”
ഒന്നും ആലോചിക്കാതെ വളരെ പെട്ടെന്ന് തന്നെയായിരുന്നു അവളുടെ ഉത്തരം.
“ഒരുപാട് യാത്ര ചെയ്യണം.. ഇന്ത്യ മൊത്തം യാത്ര ചെയ്യണം.”
ശരിക്കും എന്റെയും ആഗ്രഹം അതുതന്നെ ആയിരുന്നു.
“ഡി.. എന്റെയും ആഗ്രഹം അത് തന്നാണല്ലോ.”
അവൾ ഒരു ചിരിയോടെ പറഞ്ഞു.
“എങ്ങനെ ആകാതിരിക്കും.. നമ്മൾ രണ്ടുപേരും ജനിച്ചത് ഒരു ദിവസം അല്ലേടാ..”
“ആഗ്രഹം മാത്രേ കാണുകയുള്ളെന്നാണ് തോന്നുന്നേ.. നടത്തണമെങ്കിൽ ഒരുപാട് പൈസ വേണം.”
“എന്റെ ആഗ്രഹം എന്തായാലും ഞാൻ നടത്തും.”
“അതെങ്ങനെ?”
ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് അവൾ പറഞ്ഞു.
“ഏതെങ്കിലും പണക്കാരൻ ചെക്കനെ കറക്കി വീഴ്ത്തി കെട്ടിയാൽ മതിലോ.”
ആ സമയത് അവളുടെ മറുപടി എന്നിൽ ചിരി ഉണർത്തിയെങ്കിലും പിന്നീട് അവൾ പറഞ്ഞതിലും
കാര്യമുണ്ടല്ലോ എന്ന് തോന്നാതിരുന്നിട്ടില്ല.
.
.
ആ ഒരു കൂടിക്കാഴ്ചക്ക് ശേഷം ഞാൻ അവളെ മാസങ്ങളോളം കണ്ടിരുന്നില്ല. ഒരു വിവരവും
ഇല്ലായിരുന്നു അവളെ കുറിച്ച്.. ആദ്യമൊക്കെ അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ
ചെറിയൊരു വേദന തോന്നിയിരുന്നെങ്കിലും പതുക്കെ പതുക്കെ ഞാൻ അവളെയങ്ങ് മറന്നു.
ദേവികയുടെ അഭാവത്തിൽ ഞാൻ അഞ്ജലിയുമായി കുറച്ച് കൂടി അടുത്തെങ്കിലും
പ്രണയമെന്താണെന്ന് പോലും അവൾക്കറിയില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി.
പ്രണയത്തിന്റേതായി ഞാൻ നൽകിയ സൂചനകൾ അവൾ പാടെ അവഗണിച്ചത് എന്നെ തെല്ലൊന്നും അല്ല
വേദനിപ്പിച്ചത്. എന്നാൽ വാ തുറന്ന് ഇഷ്ടമാണെന്ന് പറയാനുള്ള ധൈര്യവും
എനിക്കില്ലായിരുന്നു.
അതിനിടയിലാണ് എന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്ന് വന്നത്.
മായ.. എന്റെ വകയിലൊരു അമ്മാവന്റെ മകളായിരുന്നു കക്ഷി. കുടുംബത്തിലുള്ള ഏതെങ്കിലും
ഫങ്ക്ഷന് കൂടുമ്പോൾ മായയെ കണ്ടിട്ടുണ്ട് എന്നല്ലാതെ എനിക്ക് വലിയ പരിചയമൊന്നും
ഇല്ലായിരുന്നു. ഞാൻ കോളേജിൽ സെക്കന്റ് ഇയറിലേക്ക് കടന്നപ്പോൾ ആദ്യ വർഷ വിദ്യാർത്ഥി
ആയി അവൾ അവിടേക്ക് കടന്നു വന്നു. ഒരുപാട് സംസാരിക്കുന്ന ആരുകണ്ടാലും നോക്കി നിന്നു
പോകുന്ന ഒരു സുന്ദരി കുട്ടി ആയിരുന്നു അവൾ. കോളേജിലെ ആകസ്മികമായ
കണ്ടുമുട്ടലുകളിലൂടെ ഞങ്ങളുടെ പരിചയം വളർന്നു. വളരെ അടുത്തതൊന്നും അല്ലെങ്കിലും
കുടുംബങ്ങൾ തമ്മിലുണ്ടായിരുന്ന ബന്ധം ഞങ്ങളുടെ അടുപ്പം വർധിപ്പിക്കുന്നതിൽ ആക്കം
കൂടിയെന്ന് തന്നെ പറയാം.
വീട്ടിൽ നിന്നും കോളജിലേക്ക് പോകുന്ന വഴിയിലാണ് അവളുടെ വീട് എന്നത് കോളേജിലേക്കുള്ള
അവളുടെ പോക്ക് വരവ് എന്റെ ബൈക്കിന്റെ പിന്നിലാക്കി. അമ്മാവന്റെ ഒറ്റ മകളും ലാളിച്ച്
വളർത്തിയതിനാലും അവളുടെ ഒരാഗ്രഹങ്ങൾക്കും അമ്മാവൻ എതിര് പറയില്ലായിരുന്നു.
അതുകൊണ്ട് തന്നെയാണ് എന്റെകൂടെ കോളേജിൽ പോയി വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ അമ്മാവൻ
എതിർക്കാഞ്ഞത്.
ഈ യാത്രക്കിടയിൽ സംസാര പ്രിയയായ അവൾ എന്നോട് കോളേജിൽ അവളുടെ പിറകെ നടക്കുന്ന
ചെക്കന്മാരെ കുറിച്ചും കിട്ടുന്ന ലവ് ലെറ്റെറിനെ കുറിച്ചും എന്നുവേണ്ട അന്നത്തെ
ദിവസം അവൾക്ക് എന്തൊക്കെ സംഭവിച്ചു അതെല്ലാം പറയും. എനിക്കും അതൊക്കെ കേൾക്കുന്നത്
ഒരു രസമായിരുന്നു. മറ്റുള്ളവരുടെ മനസ് ചികഞ്ഞെടുക്കുന്നതിൽ മിടുക്കിയായ അവൾ പതുക്കെ
എന്റെ മനസും ചികഞ്ഞു തുടങ്ങി. സത്യത്തിൽ ദേവിക പോയതിൽ പിന്നെ ഞാൻ ഒരാളോട് മനസ്
തുറന്ന് സംസാരിക്കുന്നത് മായയോടായിരുന്നു. ഞാൻ ദേവികയെക്കുറിച്ചും
അഞ്ജലിയെക്കുറിച്ചും എല്ലാം അവളോട് തുറന്നു പറഞ്ഞു.
കോളേജിലെ എണ്ണം പറഞ്ഞ സുന്ദരിമാരിൽ ഒരാളായ മായ എന്റെ ബൈക്കിന്റെ പിന്നിൽ ഇരുന്ന്
യാത്ര ചെയ്യുന്നത് പലരുടെയും ഉള്ളിൽ അസൂയ ഉണർത്തിയിരുന്നു. പക്ഷെ അവൾ എന്റെ
മുറപ്പെണ്ണ് ആയിരുന്നിട്ട് കൂടി ഞാൻ അവളെ ഒരു സുഹൃത്തായിട്ടായിരുന്നു കണ്ടത്. എന്റെ
മനസിനുള്ളിൽ അപ്പോഴും അഞ്ജലിക്ക് തന്നെയായിരുന്നു സ്ഥാനം.
രാത്രി നല്ല ഉറക്കത്തിൽ കിടക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന ശബ്‌ദം എന്റെ ഉറക്കത്തെ
നശിപ്പിച്ചത്. വിളിച്ചത് ആരായാലും ഞാൻ അവരെ പ്രാവിക്കൊണ്ടാണ്‌ ഫോൺ എടുത്തത്.
ഡിസ്‌പ്ലേയിൽ ഒരു നമ്പർ ആണ് തെളിഞ്ഞ് കാണുന്നത്. സമയം നോക്കിയപ്പോൾ പന്ത്രണ്ടു മണി.
ഇതാരാണാവോ ഈ സമയത്ത്.
“ഹലോ..”
“പ്രിയ കൂട്ടുകാരന് എന്റെ പിറന്നാൾ ആശംസകൾ.”
അപ്പോഴാണ് പന്ത്രണ്ടു മണി കഴിഞ്ഞല്ലോ ഇന്ന് എന്റെ പിറന്നാൾ ആണല്ലോന്ന് ഓർത്തത്.
പക്ഷെ ഇതാരാണ് ഈ പാതിരാത്രി വിളിച്ച് ആശംസ പറയാൻ.
പെട്ടെന്ന് ഒരു രൂപം എന്റെ മനസിലേക്ക് ഓടിയെത്തി.. ഒരു സംശയത്തോടെ ഞാൻ ചോദിച്ചു.
“ദേവൂ ആണോ?”
“അപ്പോൾ എന്നെ മറന്നിട്ടില്ലല്ലേ?”
“ഡി പട്ടി.. ഫോൺ വച്ചിട്ട് പൊയ്ക്കൊള്ളണം.. നിനക്ക് ഇപ്പോഴാണോടി അവിടെ സിം
കിട്ടിയത്……”
വായിൽ തോന്നിയ ചീത്തയെല്ലാം ഞാൻ അവളെ വിളിച്ചു. എല്ലാം കേട്ടതിന് ഒടുവിൽ അവൾ
എന്നോട് പറഞ്ഞു.
“ഇതെല്ലം കേൾക്കുമെന്ന് പ്രതീക്ഷിച്ച് തന്നെയാ ഞാൻ നിന്നെ വിളിച്ചത്.. സോറി ഡാ..”
“നീ ഇവിടന്നു പോയിട്ട് എത്ര മാസങ്ങൾ ആയി.. ഇതിനിടയിൽ ഒരു തവണയെങ്കിലും നിനക്കെന്നെ
വിളിച്ചൂടായിരുന്നോ?”
“എന്നോടുന്നു ക്ഷമിക്കെടാ.. വല്ലാത്തൊരു മാനസികാവസ്ഥയിൽ ആണ് ഞാൻ ഇവിടെ വന്നത്..
പിന്നെ പഠിത്തത്തിൽ മാത്രമായിരുന്നു എന്റെ ശ്രദ്ധ.”
ഞാൻ ഒന്നും മിണ്ടാതിരുന്നപ്പോൾ അവൾ ചെറിയൊരു കൊഞ്ചലോടെ പറഞ്ഞു.
“സോറി ഡാ.. ഞാൻ ഇനി എന്നും വിളിച്ചു കൊള്ളാം.. പോരെ..”
അവളുടെ കൊഞ്ചിയുള്ള സംസാരം കേട്ടപ്പോൾ എന്റെ മനസ്സിൽ അവളോടുണ്ടായിരുന്ന
ദേഷ്യമെല്ലാം പെട്ടെന്നില്ലാതായി.
“ശരി ശരി.. ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. ഇനി ഒരു തവണ കൂടി ഇതുപോലുണ്ടായാൽ
കൊല്ലും നിന്നെ ഞാൻ.”
“ശരി സമ്മതിച്ചിരിക്കുന്നു.. ഞാൻ ഹോസ്റ്റലിൽ ആണ്.. എല്ലാരും ഉറങ്ങുവാണ്, ഫോൺ
വയ്ക്കട്ടെ.”
“ഹമ്.. വച്ചോ..”
“ഡാ പട്ടി.. ഞാൻ ഫോൺ വയ്ക്കാൻ പോകയാണെന്ന്.”
പെട്ടെന്നാണ് അവൾ ഉദ്ദേശിക്കുന്നത് എന്താണെന്ന് എനിക്ക് മനസിലായത്.
“പ്രിയ കൂട്ടുകാരിക്ക് എന്റെ ജന്മദിനാശംസകൾ.”
അത് കേട്ട് കഴിഞ്ഞതും അവൾ ഫോൺ കട്ട് ചെയ്തു. ഫോണിന്റെ ഡിസ്‌പ്ലേയിലേക്ക്
നോക്കുമ്പോഴാണ് മായയുടെ ഒൻപത് മിസ് കാൾസ്.
പെട്ടെന്ന് തന്നെ അവളെ തിരികെ വിളിച്ചു. എന്റെ വിളി കാത്തിരുന്നിട്ടെന്നവണ്ണം ആദ്യ
ബെല്ലിൽ തന്നെ അവൾ കാൾ എടുത്തു.
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ ചേട്ടാ.”
“താങ്ക്സ് ഡിയർ.”
അവൾ ഒന്ന് കനപ്പിച്ച് മൂളി.
“എന്നതാടി ഒരു മൂളക്കം?”
“ആരോടായിരുന്നു പാതിരാത്രി ഇരുന്നു സംസാരം?”
ആ സ്വരത്തിൽ ഒരു നീരസം അവന് അനുഭവപ്പെട്ടു.
“ദേവിക വിളിച്ചൂടി.അവളോട് സംസാരിക്കുകയായിരുന്നു.”
മായ പെട്ടെന്ന് നിശബ്ദത ആയി.
“എന്താടി ഒന്നും മിണ്ടാത്തെ?”
“ചേട്ടാ..”
“എന്താടി?”
“പഴയ കൂട്ടുകാരിയെ തിരികെ കിട്ടുമ്പോൾ എന്നെ മറക്കുമോ?”
ആ സ്വരത്തിൽ ഒരു ഇടർച്ച അവന് അറിയാൻ കഴിഞ്ഞു.
“എന്റെ മായ കുട്ടിയെ ഞാൻ അങ്ങനെ മറക്കുമോ?.. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി അല്ലെ
നീ.”
ആ വാക്കുകൾ അവൾക്ക് തെല്ലൊരു ആശ്വാസം പകർന്നിരിക്കണം. സന്തോഷത്തോടു കൂടിയാണ് അവൾ
കാൾ കട്ട് ചെയ്തത്.
പിന്നീടുള്ള മിക്ക ദിവസങ്ങളിലും ദേവൂ എന്നെ ഫോൺ വിളിച്ച് തുടങ്ങി. എന്റെ
വിശേഷങ്ങളും അവളുടെ കോളേജിലെ വിശേഷങ്ങളും ഞങ്ങൾ പങ്കുവച്ചു. മായയെ കുറിച്ചതും
അഞ്ജലിയുടെ കാര്യത്തിൽ ഒരു പുരോഗതിയും ഇല്ലാത്തതും ഞാൻ അവളെ അറിയിച്ചു.
അഞ്ജലിയോട് ഞാൻ എന്റെ ഇഷ്ട്ടം തുറന്ന് പറയണമെന്ന് ദേവൂ തീർത്ത് പറഞ്ഞു. അവസാനം അവൾ
തന്ന ധൈര്യത്തിൽ ഞാൻ അഞ്ജലിയോട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു.
പ്രണയം ഒന്ന് തുറന്ന് പറയാൻ അഞ്ജലിയെ ഒറ്റക്ക് കിട്ടുക എന്നതായിരുന്നു ഏറ്റവും
കഷ്ടപ്പാട്. പെണ്പിള്ളേരുടെ കൂട്ടത്തിൽ അല്ലാതെ അവളെ ഒറ്റക്ക് കാണാൻ തന്നെ ഭാഗ്യം
ചെയ്യണം.
അവസാനം അവളെ ഒറ്റക്ക് കിട്ടാനുള്ള വഴി പറഞ്ഞു തന്നതും ദേവു ആയിരുന്നു. മായയുടെ
സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ
സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ
വയ്യാതായപ്പോൾ അവൾ സമ്മതിച്ചു.
അന്നൊരു ദിവസം ഉച്ചക്ക് ഞാൻ കോളേജിൽ ആളൊഴിഞ്ഞ ഒരു കോണിൽ നിൽക്കുമ്പോൾ മായ എന്തോ
കള്ളം പറഞ്ഞ് അഞ്ജലിയെ എന്റരികിലേക്ക് കൂട്ടികൊണ്ട് വന്നു.
“ചേച്ചി ഒന്നും വിചാരിക്കരുത്.. ചേട്ടന് എന്തോ ചേച്ചിയോട് ഒറ്റക്ക്
സംസാരിക്കണമെന്ന്.. അതാ കള്ളം പറഞ്ഞ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്.”
അത്രയും പറഞ്ഞ് മായ പെട്ടെന്ന് തന്നെ അവിടെനിന്നും നടന്നു പോയി.
എന്റെ മുന്നിൽ ഒറ്റക്ക് അകപെട്ടപ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പ് കാര്യങ്ങൾ പൊടിഞ്ഞ്
തുടങ്ങി.
വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു.
“എന്താ പറയാനുള്ളത്?”
ഉള്ളിൽ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു.
“എനിക്ക് അഞ്ജലിയെ ആദ്യം കണ്ട നാൾ മുതൽ ഇഷ്ട്ടമാണ്.. ഒരുപാട് നാളായി ഇത് പറയണമെന്ന്
വിചാരിക്കുന്നു.. പക്ഷെ ഇപ്പോഴാ എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടിയത്.”
“എനിക്ക് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവും ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് പണ്ടേ
തോന്നിയിരുന്നു, നീ ഇപ്പോൾ ഈ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ
നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ മുന്നോട്ട് പോകാമായിരുന്നു. പക്ഷെ ഇനിയതിനു
കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നോടിനി മിണ്ടാൻ വരരുത്.”
ഒറ്റ ശ്വാസത്തിലാണ് അവൾ അതത്രയും എന്നോട് പറഞ്ഞത്. അതിനോട് എങ്ങനെ പ്രതികരിക്കണം
എന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഞ്ജലി അവിടെ നിന്നും തിരികെ നടന്നു.
അവൾ അവിടെ നിന്ന് പോയതും മായ ഓടി എന്റെ അടുത്തേക്ക് വന്നു.
“എന്താ പറഞ്ഞെ ചേട്ടാ?”
“അത് നടക്കില്ല..”
എന്റെ സ്വരത്തിലെ നിരാശ മായ മനസിലാക്കി എന്ന് തോന്നുന്നു.
“ഞാൻ ഒന്ന് ചേച്ചിയോട് സംസാരിക്കാം ചേട്ടാ.”
രണ്ട് വർഷം മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണ് ഒരൊറ്റ നിമിഷം കൊണ്ട് അവൾ നിരസിച്ചത്.
മനസ്സിൽ നിരാശയും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു.
എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇന്നും എത്ര ആലോചിച്ചിട്ടും എനിക്ക്
മനസിലായിട്ടില്ല. ഒരൊറ്റ അടി ആയിരുന്നു മായയുടെ കവിളിൽ.
“എനിക്ക് വേണ്ടി അവളോട് പോയി സംസാരിക്കാൻ നീ എന്റെ ആരാടി?”
അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോഴേക്കും ഞാൻ ക്ലാസ്സിലേക്ക് നടന്നു. മനസിലാകെ
ഒരു ശൂന്യത.. എന്ത് ചെയ്യണമെന്നറിയില്ല. ക്ലാസ്സിൽ ചെന്നുടൻ ബാഗുമെടുത്ത്
ബൈക്കിനടുത്തേക്ക് നടന്നു.
ബൈക്കിനടുത്ത് എത്തുമ്പോൾ എന്നെക്കാളും മുന്നേ ബാഗുമായി മായ അവിടെ നിൽപ്പുണ്ട്.
ആദ്യം തന്നെ എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കവിളിൽ ആണ്. വെളുത്ത് തുടുത്ത അവളുടെ
കവിളിപോൾ ചുവന്ന് തിണർത്ത് കിടക്കുന്നു.
ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ തന്നെ പിന്നിൽ കയറി ഇരുന്നു.
പോകുന്ന വഴിക്ക് അവൾ ആകെ പറഞ്ഞ വാക്കുകൾ ഇതായിരുന്നു.
“എന്റെ വീട്ടിൽ നിർത്തണ്ട, ചേട്ടന്റെ വീട്ടിലേക്ക് പോയാൽ മതി.”
വീട്ടിൽ എത്തിയ അവൾ എന്റെ അമ്മക്ക് അതികം മുഖം കൊടുക്കാതെ എന്റെ റൂമിലേക്ക് പോയി.
അവൾ മിക്കപ്പോഴും വീട്ടിൽ വരാറുള്ളതിനാലും വന്ന് കഴഞ്ഞാൽ എന്റെ റൂമിൽ എന്നോടൊപ്പം
ആണ് കൂടുതൽ സമയം ചിലവിടാറുള്ളത് എന്നതിനാലും അമ്മയുടെ ഭാഗത്ത് നിന്നും കൂടുതൽ
ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല.
ഞാൻ റൂമിൽ എത്തുമ്പോൾ അവൾ കട്ടിലിൽ മുഖം കുനിച്ചിരിക്കുകയായിരുന്നു.
“മായാ..”
അവൾ മുഖം ഉയർത്തി എന്നെ നോക്കി.
ഞാൻ അവളുടെ അരികിൽ എത്തി കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
“പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിപോയതാണ്. സോറി..”
അവളുടെ വിരലുകൾ കവിളിൽ തലോടി കൊണ്ടിരുന്ന എന്റെ കൈയിൽ മുറുകി.
“അതൊന്നും കുഴപ്പമില്ല ചേട്ടാ.. പക്ഷെ..”
ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി, അപ്പോഴേക്കും കണ്ണുനീർ കവിളിലേക്ക് ഒഴുകി
തുടങ്ങിയിരുന്നു.
“ചേച്ചിയോട് ചേട്ടന് വേണ്ടി സംസാരിക്കാൻ ഞാൻ ചേട്ടന്റെ ആരാണെന്ന് ചോദിച്ചില്ലേ..
അതാണെന്ന് വേദനിപ്പിച്ചത്.”
ഒരു എങ്ങളോടെ അവൾ എന്നോട് ചോദിച്ചു.
“ഞാൻ ചേട്ടന്റെ ആരുമല്ലേ?”
അവളുടെ ഹൃദയത്തിനുള്ളിൽ നിന്നും വന്ന ചോദ്യത്തിന് ഒരു കെട്ടിപ്പിടുത്തം
മാത്രമായിരുന്നു എന്റെ മറുപടി.
രാത്രി ദേവികയുടെ ഫോൺ കാളിനായി ഞാൻ കാത്തിരുന്നു. വൈകുന്നേരം തന്നെ ദേവുവിനെ
വിളിച്ച് എല്ലാം പറഞ്ഞിരുന്നു. അഞ്ജലിയെ വിളിച്ച് സംസാരിച്ച ശേഷം എന്നെ വിളിക്കും
എന്ന അവളുടെ വാക്കിന്മേൽ ഉള്ള കാത്തിരിപ്പിൽ ആണ് ഞാൻ.
ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കാർമേഘങ്ങൾ നക്ഷത്രങ്ങളെ മറച്ചിരിക്കുന്നു.
എന്റെ മനസിനുള്ളിലും കാർമേഘങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ.
ഫോണിൽ ആദ്യത്തെ ബെൽ അടിച്ചപ്പോൾ തന്നെ ഞാൻ ഫോൺ എടുത്തു.
“എന്ത് പറഞ്ഞു ദേവു അവൾ?”
“നമുക്കിനി അവളെ ശല്യപ്പെടുത്താൻ പോകണ്ടടാ..നീ അവളെ മറന്നേക്ക്.”
“എന്താ ദേവു നീ ഇങ്ങനെ പറയുന്നേ?”
“അവളുടെ വീട്ടുക്കാർ ഒരു പഴഞ്ചൻ ചിന്താഗതിക്കാർ ആണ്. ജാതിയും ആചാരവും ഒക്കെ നോക്കി
ജീവിക്കുന്നവർ.. നീ അവളുടെ പിന്നാലെ നടക്കുന്നു എന്ന് അറിഞ്ഞാൽ തന്നെ അവർ അവളുടെ
പഠിത്തം നിർത്തും.. നമ്മളായിട്ട് എന്തിനാ അവളുടെ ഭാവി നശിപ്പിക്കുന്നെ?”
ഞാൻ കൂടുതൽ ഒന്നും സംസാരിക്കാതെ ഫോൺ കട്ട് ചെയ്തു. എനിക്ക് ചിന്തിക്കാനുള്ള സമയം
നൽകാനാകണം ദേവു തിരിച്ച് വിളിച്ചതും ഇല്ല.
ഞാൻ മനസിരുത്തി ചിന്തിച്ചു. മായയെ വിളിച്ച് അവളുടെ അഭിപ്രായവും തേടി. ദേവുവിന്റെ
അഭിപ്രായം തന്നെയായിരുന്നു മായയ്ക്കും.
പിന്നെ എനിക്ക് മറിച്ചൊരു ആലോചന ഇല്ലായിരുന്നു. അന്ന് തൊട്ട് കോളേജ് കഴിയുന്നവരെയും
ക്ലാസ്സിൽ അഞ്ജലി എന്നൊരു പെണ്ണ് ഉണ്ടെന്നു പോലും ഞാൻ കണക്ക് കൂട്ടിയിരുന്നില്ല..
എങ്കിലും ആദ്യ പ്രണയം മനസ് വിട്ടു പോകൂല്ലല്ലോ.. മനസിനുള്ളിൽ ഇന്നും ഉണങ്ങാത്ത ഒരു
നീറ്റലായി അവൾ ഉണ്ട്.
അഞ്ജലിയെ പാടെ അവഗണിച്ചപ്പോൾ ദേവികയുടെയും മായയുടെയും സൗഹൃദം തന്നെയാണ്
പ്രണയത്തേക്കാൾ നല്ലതെന്ന് എനിക്ക് തോന്നി. അതാകുമ്പോൾ ചെറിയ ചെറിയ പിണക്കങ്ങളും
ഇണക്കങ്ങളും ഉപദേശങ്ങളും പിടിവാശികളും ആയി സന്തോഷത്തോടെ മുന്നോട്ടുപോകും.
കോളേജിലെ അവസാന വർഷ പഠനം കഴിയുന്നവരെയും മായ എനിക്കൊപ്പം തന്നെയായിരുന്നു
കോളജിലേക്ക് പോകുന്നതും വരുന്നതും. ഞാൻ കോളേജിൽ നിന്നും ഇറങ്ങിയതിൽ പിന്നെ അവധി
ദിവസങ്ങളിൽ അവൾ ഒന്നെങ്കിൽ എന്റെ വീട്ടിൽ വരും അല്ലെങ്കിൽ ഞാൻ അവളുടെ വീട്ടിൽ
പോകും.ദിവസവും ഉള്ള ഫോൺ വിളി ഇന്നും തുടരുന്നുണ്ട്. ഇടക്കൊക്കെ അവൾക്ക് എന്നോട്
ചെറിയൊരു പ്രണയമുണ്ടോന്ന് എനിക്ക് തോന്നാറുണ്ട്.. അത് മനസ്സിനുള്ളിലെ ഒരു സംശയം ആയി
ഇന്നും അവശേഷിക്കുന്നു.
സത്യത്തിൽ ഞാൻ മായയോടുള്ള സൗഹൃദത്തേക്കാൾ ദേവികയോടുള്ള സൗഹൃദത്തിനാണ് പ്രാധാന്യം
കൊടുത്തിരുന്നത്.അത് ചിലപ്പോൾ ഞങ്ങളുടെ പ്രായം ഒന്നായതിന്റെയും ഞങ്ങളുടെ ചിന്തകൾ
പലതും ഏകദേശം ഒന്നായതിനാലും ആയിരിക്കാം. ദേവിക എല്ലാ ദിവസവും വിളിക്കാറില്ല. പക്ഷെ
വിളിക്കുന്ന ദിവസം മുഴുവൻ വിശേഷങ്ങൾ പറഞ്ഞ് തീർത്ത ശേഷമേ ഫോൺ വയ്ക്കാറുള്ളു. ഞങ്ങൾ
തമ്മിലുള്ള സംഭാഷങ്ങൾക്ക് പലപ്പോഴും കൃത്യമായ അതിർവരമ്പുകൾ ഇല്ലായിരുന്നു.
അതിനൊരുദാഹരണം…
ഒരു ദിവസം ഞാൻ രണ്ടുമൂന്നു തവണ വിളിച്ചപ്പോഴും അവൾ ഫോൺ എടുത്തില്ലായിരുന്നു.
കുറച്ച് കഴിഞ്ഞ് അവൾ ഇങ്ങോട്ട് തിരികെ വിളിച്ചപ്പോൾ ഞാൻ ഫോൺഎടുക്കാഞ്ഞതിന്റെ പേരിൽ
വഴക്ക് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.
“ഡാ.. പിരിയഡ് ആയടാ, ഒട്ടും വയ്യാഞ്ഞത്കൊണ്ടാണ് ഫോൺ എടുക്കാഞ്ഞത്.”
സ്ത്രീകൾക്ക് പീരിയഡ് ആകാറുണ്ട് എന്നറിയാമെങ്കിലും ആ സമയത്തെ അവരുടെ അവസ്ഥയെ
കുറിച്ച് എനിക്കറിയില്ലായിരുന്നു.
ദേവു ആ സമയങ്ങളിൽ അവരിൽ ഉണ്ടാകുന്ന വേദനയും ഇറിറ്റേഷനും മാനസികാവസ്ഥയും എല്ലാം
എനിക്ക് വിശദമായി പറഞ്ഞു തന്നു. അതിൽ പിന്നെ എല്ലാ മാസവും പിരിയഡിന്റെ അസ്വസ്ഥത
തുടങ്ങുമ്പോൾ തന്നെ അവൾ എന്നോട് ആകാറായി എന്ന് പറയും. അതിൽ പിന്നെ ഞാൻ ആ സമയങ്ങളിൽ
അവൾ എന്നോട് ദേഷ്യപ്പെട്ടാലും അവളോട് വളരെ സൗമ്യതയോടും സ്നേഹത്തോടും മാത്രമേ
സംസാരിച്ചിരുന്നുള്ളു.
അതുപോലെ തന്നെ ഒരു ദിവസം മുടിവെട്ടാനായി കടയിൽ പോയിരുന്നപ്പോൾ അവിടെ കിടന്ന വനിതാ
എടുത്തു നോക്കി, അവിടേക്ക് എന്റെ കൂട്ടുകാർ കയറി വന്ന സമയം ബ്രായുടെ പരസ്യത്തിന്റെ
പേജ് ആയിരുന്നു എന്റെ കൈയിൽ തുറന്നിരുന്നത്. അവന്മാർ അതും പറഞ്ഞ് എന്നെ കളിയാക്കി.
ഞാൻ ഈ കാര്യം ദേവുവിനോട് പറഞ്ഞപ്പോൾ അവൾ ഒരു ചിരിയോടെ എന്നോട് ചോദിച്ചു.
“നീ എന്തിനാടാ ബ്രായുടെ പരസ്യമൊക്കെ നോക്കാൻ പോയത്?”
പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ പറഞ്ഞു.
“നിനക്കൊരെണ്ണം വാങ്ങാനായി നോക്കിയതാണ്.”
പറഞ്ഞ് കഴിഞ്ഞപ്പോഴാണ് പറഞ്ഞത് അബദ്ധമായി പോയല്ലോ എന്ന് തോന്നിയത്.
എന്നാൽ എന്നെ ഞെട്ടിച്ച്കൊണ്ട് അവൾ പറഞ്ഞു.
“എന്റെ സൈസ് മുപ്പത്തിരണ്ട് ആണ്, വാങ്ങി വെച്ചേക്ക്.. നാട്ടിൽ വരുമ്പോൾ തന്നാൽ
മതി.”
ഇതായിരുന്നു എന്റെ ദേവു.. എനിക്ക് പേടി കൂടാതെ എന്തും അവളോട് സംസാരിക്കാം.
ദേവിക ചെന്നൈയിൽ നിന്നും നാട്ടിലേക്ക് വരുമ്പോഴൊക്കെ ഞാൻ ആണ് അവളെ റെയിൽവേ
സ്റ്റേഷനിൽ നിന്നും വീട്ടിൽ കൊണ്ടാക്കാറുള്ളത്. ഞാനും ദേവുവും തമ്മിലുള്ള സൗഹൃദത്തെ
കുറിച്ച് അവളുടെ അമ്മക്ക് നന്നായി അറിയാം. അവൾ നാട്ടിൽ വന്ന് നിൽക്കുന്ന ദിവസങ്ങളിൽ
ഏതെങ്കിലും ഒരു ദിവസം അവൾ എന്നെ അവളുടെ വീട്ടിലേക്ക് വിളിക്കും.. അന്ന് ആഹാരം
കഴിപ്പിച്ച ശേഷമേ അവളുടെ ‘അമ്മ എന്നെ തിരികെ വിടാറുള്ളു.
ട്രെയിൻ അരമണിക്കൂറോളം ലേറ്റ് ആയിരുന്നു. അല്ലെങ്കിൽ തന്നെ എത്ര ട്രെയിനുകൾ ഉണ്ട്
കൃത്യ സമയത് എത്തുന്നത്. ഞാൻ റെയിൽവേ സ്റ്റേഷന് വെളിയിൽ ട്രെയിൻ വരുന്നതും കാത്ത്
കാറിൽ ചാരി നിന്നു. എന്റരികിലായി നിന്നിരുന്ന ഒരാൾ സിഗരറ്റ് വലിക്കുന്നുണ്ട്.
അതിന്റെ പുകയും സ്മെൽലും എന്നെ ചെറുതായി അസ്വസ്ഥനാക്കിയപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷന്
അകത്തേക്ക് നടന്നു. ഞാൻ കോളേജിൽ ലാസ്റ്റ് ഇയർ പഠിക്കുന്ന സമയം സിഗരറ്റ് ചെറുതായി
പരീക്ഷിച്ച് തുടങ്ങിയതായിരുന്നു. അതറിഞ്ഞുടൻ മായ ദേവികയെ വിളിച്ച് പറഞ്ഞുകൊടുത്തു.
പിന്നെ അതിന്റെ പേരിൽ വഴക്ക് പിണക്കം മിണ്ടാതിരിക്കാൻ ഒക്കെ ആയപ്പോൾ ഇനി സിഗരറ്റ്
കൈ കൊണ്ട് തൊടില്ലെന്ന് രണ്ടുപേർക്കും സത്യം ചെയ്തു കൊടുത്തു. ഇടക്കൊക്കെ ബിയർ
കുടിക്കാറുണ്ട് വല്ലപ്പോഴും മദ്യവും.. പക്ഷെ കുടിക്കുന്നതിന് മുൻപായി രണ്ടുപേരോടും
പറയും. ആദ്യം കുടിക്കണ്ടെന്ന് പറഞ്ഞ് രണ്ടുപേരും ബലം പിടിക്കുമെങ്കിലും അവസാനം
സമ്മതിക്കും. പറഞ്ഞു വരുകയാണെങ്കിൽ ഈ രണ്ടുപേരുടെയും ഒരു നിയന്ത്രണത്തിൽ ആയിരുന്നു
ഞാൻ ജീവിച്ചിരുന്നത്. പക്ഷെ എനിക്കതിൽ യാതൊരു വിഷമവും ഇല്ലായിരുന്നു.
കുറച്ച് നേരത്തെ കാത്തിരിപ്പിനുള്ളിൽ ചെറിയൊരു കൂകി വിളിയുമായി ട്രെയിൻ വന്ന്
നിന്നു. ഞാൻ അവളുടെ ബോഗി ലക്ഷ്യമാക്കി നടന്നെത്തുമ്പോഴേക്കും അവൾ ട്രെയിനിൽ നിന്നും
ഇറങ്ങി കഴിഞ്ഞിരുന്നു. രണ്ട് കൈയിലുമായി ഓരോ ബാഗും ഉണ്ട്. അവളുടെ മുഖം കാണുമ്പോൾ
അറിയാം യാത്ര അവളെ നന്നായി ക്ഷീണിപ്പിച്ചിട്ടുണ്ടെന്ന്. എന്നെ കണ്ടതും ഒരു ചിരിയോടെ
അവൾ അടുത്തേക്ക് നടന്നു വന്നു.
സ്വതസിദ്ധമായ ചിരിയോടെ അവൾ പറഞ്ഞു.
“ആകെ വിയർത്തു നാറി ഇരിക്കുന്നതുകൊണ്ട് കെട്ടിപ്പിടിച്ച് സ്നേഹം
പ്രകടിപ്പിക്കുന്നില്ല.”
“അല്ലെങ്കിൽ തന്നെ നീ എന്നാണ് എന്നെ കെട്ടിപിടിച്ചിട്ടുള്ളത്.”
കണ്ണിറുക്കി കാണിച്ച്കൊണ്ടു അവൾ പറഞ്ഞു.
“എന്റെ കെട്ടിയോനെ മാത്രേ ഞാൻ കെട്ടിപ്പിടിക്കുള്ളു.. അതുകൊണ്ടല്ലേ നിന്റടുത്ത്
നിന്നും ഓരോ പ്രവിശ്യവും ഞാൻ ഓരോ കാരണം പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത്.”
“അവളുടെ ഒരു കെട്ടിയോൻ.. എന്നെ കെട്ടിപ്പിടിക്കാൻ നല്ല അടിപൊളി പെൺപിള്ളേർ
വന്നോള്ളും”
അവൾ ബാഗ് താഴെ വച്ച് കൈ നീട്ടികൊണ്ട് ചോദിച്ചു.
“എവിടെ എനിക്കുള്ള സാധനം?”
“എന്ത് സാധനം? വന്ന് കാറിൽ കയറടി.. ‘അമ്മ കാത്തിരിക്കയായിരിക്കും.”
ഞാൻ ബാഗ് എടുക്കാനായി തുനിഞ്ഞപ്പോൾ എന്റെ കൈ തട്ടിമാറ്റികൊണ്ട് അവൾ സ്വരം
കടിപ്പിച്ച് പറഞ്ഞു.
“എന്റെ ബാഗെടുക്കാൻ എനിക്കറിയാം.”
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല.. അവൾ ബാഗും ചുമന്നു എന്റെ പിറകെ വന്ന് കാറിൽ
കയറി. ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറി ഇരിക്കുമ്പോൾ അവളുടെ മുഖം ശ്രദ്ധിച്ചു. കടന്നൽ
കുത്തിയത് പോലെ വീർപ്പിച്ച് വച്ചിട്ടുണ്ട്. എനിക്ക് അത് കണ്ടപ്പോൾ ചിരിയാണ് വന്നത്.
കാറിന്റെ ഡാഷ് തുറന്ന് അതിൽ നിന്നും ഡയറിമിൽക് എടുത്ത് കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു.
“ആ എയർ പിടുത്തം ഒന്ന് കളഞ്ഞേക്ക്.”
അവളെ കാണുമ്പോഴൊക്കെ ചോക്ലേറ്റ് കൊടുക്കുന്നത് എന്റെ പതിവാണ്. എന്റെയിൽ നിന്ന്
കിട്ടുന്ന ചോക്കലേറ്റ് മുഴുവൻ അവൾ കഴിക്കാറില്ല. അതിൽ അറുപതു ശതമാനം അവൾക്ക്
നാൽപ്പത് ശതമാനം എനിക്ക് എന്നതാണ് അവളുടെ കണക്ക്.

50510cookie-checkഞാൻ ദേവിക 1

Leave a Reply

Your email address will not be published. Required fields are marked *