എന്റെ കഴിഞ്ഞിട്ടുവേണം അനിയത്തിയുടെ കാര്യം നോക്കാൻ!

Posted on

ഇവിടമാണു ഭൂമിയിലെ സ്വർഗ്ഗമെന്നു ഞാൻ ഒരിക്കൽ വിശ്വസിച്ചിരുന്നു. ഇവിടത്തെ പുരുഷന്മാരും സ്ത്രീകളുമാണ് ഭൂമിയിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും എന്നുവരെ ഞാൻ കരുതിയിരുന്നു. അവരുടെ തമാശുകളാണു ശരിക്കുള്ളത്, അവർ സംസാരിക്കുന്നതാണു നല്ല ഭാഷ.ബാല്യത്തിന്റെ അപകമനസ്സ് എന്നു വച്ചോളൂ.ചങ്ങനാശേരി ബസ് സ്റ്റൻറിൽ നിന്നിറങ്ങി ഇറക്കവും കഴിഞ്ഞു തിരുമംഗലം അമ്പലം നിൽക്കുന്നതു് വലിയൊരു കുന്നിന്റെ നെറുകയിലാണു്. കിഴക്കേ നടയല്ലാതെ മൂന്നു നടയിലും നിന്നു് കുത്തന്നെ ഇറക്കമാണ്. കിഴക്കേ നടയിൽ നിന്നിറങ്ങാൻ ന്യൂറോളം വരുന്ന പടികൾ താഴെ മൈതാനത്തേയ്ക്കു.

പടിഞ്ഞാറെ നടയിലെ ഇറക്കത്തിലാണ് ഗോപുവിന്റെ കുടുംബം താമസിച്ചിരുന്ന വാടകവീടു. ‘ശിവമയ’ത്തിന്റെ വീട്ടിൽനിന്നു പാലു വാങ്ങാൻ തെക്കേ നടയിലുള്ള ഇറക്കത്തിലെ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ താഴെവീഴുമോ എന്നു ഭയം. അത്ര കുത്തന്നെയാണു് ഇറക്കം. നടയിൽനിന്നു നോക്കിയാൽ അങ്ങു ദൂരെയുള്ള തെങ്ങുകളുടെ മണ്ടകൾ മുകളിലെ റോഡ് നിരപ്പിലെന്നപോലെ തോന്നും. ഞാൻ കൊച്ചുന്നാളിൽ ഇതൊക്കെക്കണ്ടു ഭയന്നു് ഗോപുവിന്റെ കൈപിടിക്കുമ്പോൾ ഗോപു ആർത്തുചിരിക്കും.

ഈ ഭയമൊക്കെയുണ്ടെങ്കിലും, ഗോപുവും അവന്റെ രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള ആ കൊച്ചു വാടകവീടും തിരുമംഗലം പരിസരവും എന്നെസ്സംബന്ധിച്ചു പറഞ്ഞാൽ സ്വർഗ്ഗം തന്നെയായിരുന്നു. ഗോപുവിന്റെ മൂത്ത പെങ്ങൾ സുഭദ്രയായിരുന്നു എന്റെ ബാല്യത്തിലെ സ്ത്രീസൗന്ദര്യ സങ്കൽപ്പം. എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതു് ആ വീടിനെയാണ്. വല്ലപ്പോഴും സ്കൂൾ വെക്കേഷന് അവിടെപ്പോയി താമസിക്കാൻ കിട്ടുന്ന അവസരത്തിനായി ഞാൻ കൊല്ലം മുഴുവൻ കാത്തിരിക്കുമായിരുന്നു.
ഗോപുവുമായി കാർത്തികേയന്റെ കൂൾ ബാറിലേയ്ക്കു നടക്കുമ്പോൾ ഞാൻ ഇതെല്ലാം ഓർത്തു. ‘എട്രാ, പണ്ടു നീയും ഞാനും ഓടിക്കളിച്ച സ്ഥലം ഓർമ്മയുണ്ടോ? മൈക്രോവേവ് സ്റ്റേഷൻ ചൂണ്ടിക്കാട്ടി ഗോപു ചോദിച്ചു.“ഉവ്വ്, അന്നിതൊരു ഒഴിഞ്ഞ പറമ്പല്ലായിരുന്നോ? ലതികച്ചേച്ചിയ്ക്കുവേണ്ടി ചമ്പകത്തിന്റെ കമ്പു മുറിച്ചെടുത്തത് ഇവിടന്നല്ലായിരുന്നോ?”

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ എതിരെ ഒരാൾ വന്നു ഗോപുവിനോടു കുശലം പറഞ്ഞു. അമ്പതിനടുത്തു പ്രായം വരും. ഒരു മാതിരി ഇരുനിറം. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. നീണ്ട മുടി തലയിൽ കെട്ടിവച്ചിട്ടുണ്ടു. അവിടവിടെ നരച്ച നീണ്ട താടി മുഖത്തിന്റെ അഭംഗിക്കു ആക്കം കൂട്ടി വല്ലാത്ത ഒരു രൂപം. ഷർട്ടില്ല. കഴുത്തിൽ വലിയ രുദ്രാക്ഷമാലി തൂങ്ങിക്കിടക്കുന്നു. ഭുജത്തിൽ ചുവന്ന ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം?

“എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ?

“സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു.
“ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?”
“അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി.

8681cookie-checkഎന്റെ കഴിഞ്ഞിട്ടുവേണം അനിയത്തിയുടെ കാര്യം നോക്കാൻ!

Leave a Reply

Your email address will not be published. Required fields are marked *